കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരഞ്ഞ് കൊണ്ടിരുന്ന ആര്‍എസ്‌എസ് നേതാവിനെ സ്വന്തം വാടക വീട്ടില്‍ ഒളിപ്പിച്ച് പൊലീസ് അറസ്റ്റിലായ പി.എം.രേഷ്മ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയ വിദ്യാഭ്യാസ പ്രവര്‍ത്തക കൂടിയാണ്. ഒരാഴ്‌ച്ച മുന്‍പ് അവാര്‍ഡ് ഏറ്റുവാങ്ങിയതിന്റെ തിളക്കം വിട്ടുമാറും മുന്‍പയാണ് ഇവര്‍ അറസ്റ്റിലാവുന്നത്. കഴിഞ്ഞ ദിവസമാണ് ആര്‍എസ്‌എസ് നേതാവ് നിജില്‍ദാസിന് ഒളിത്താവളമൊരുക്കിയതിന് ധര്‍മടം അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി എം രേഷ്മ (42)യെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് ഷോര്‍ട്ട് മൂവി മെയ്ക്കേഴ്സ് ആന്‍ഡ് ആര്‍ടിസ്റ്റ്സ് എന്ന സംഘടന, മികച്ച അദ്ധ്യാപികക്കുള്ള അവാര്‍ഡ് നല്‍കി രേഷ്മയെ ആദരിച്ചിരുന്നു. രണ്ടാഴ്ച മുമ്ബാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ രേഷ്മ ഇംഗ്ലീഷ് വിഭാഗം മേധാവിയും വിദ്യാലയത്തിലെ മീഡിയ കോ-ഓഡിനേറ്ററും കൂടിയായിരുന്നു.
ആര്‍എസ്‌എസ് നേതാവ് നിജില്‍ദാസുമായുള്ള ആത്മബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ ഒളിവാസമൊരുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. സ്‌കൂളിലേക്കും തിരിച്ചും മിക്കദിവസവും നിജില്‍ദാസിന്റെ ഓട്ടോയിലായിരുന്നു രേഷ്മയുടെ യാത്രയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നത്.
17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് രേഷ്മ താമസം ഒരുക്കിയത്. അതിനു ശേഷം രാത്രിയും പകലും രേഷ്മ ഒറ്റക്ക് വീട്ടില്‍ വന്ന്പോയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭക്ഷണം പാകംചെയ്ത് എത്തിച്ചു. വാട്‌സാപ്പ് കോളിലൂടെയായിരുന്നു സംസാരം. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
മുഴുവന്‍ തെളിവും ശേഖരിച്ച ശേഷമാണ് പൊലീസ് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ്. അണ്ടലൂര്‍ കാവിനടുത്ത് നേരത്തെയുള്ള വീട്ടിലാണ് രേഷ്മയും മക്കളും താമസം. രണ്ട് വര്‍ഷം മുമ്ബ് ഇവര്‍ നിര്‍മ്മിച്ചതാണ് പാണ്ട്യാലമുക്കിലേത്. പ്രശാന്ത് ഗള്‍ഫില്‍ പോകുംവരെ അണ്ടലൂരും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്. പിന്നീട് അടച്ചിട്ടിരിക്കുകയായിരുന്നു.