അര്‍ധ സെഞ്ച്വറിയുമായി ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച്‌ റാഷിദ് ഖാനും കളം നിറഞ്ഞു കളിച്ചപ്പോള്‍ ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍‌ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലര്‍ 50 പന്തില്‍ നിന്ന് 6 സിക്‌സുകളുടേയും 8 ഫോറുകളുടേയും അകമ്ബടിയില്‍ 94 റണ്‍സെടുത്തു. റാഷിദ് ഖാന്‍ 21 പന്തില്‍ 3 സിക്സുകളുടേയും 2 ഫോറുകളുടേയും അകമ്ബടിയില്‍ 40 റണ്‍സെടുത്തു പുറത്തായി.

18ാം ഓവറില്‍ ക്രിസ് ജോര്‍ഡാനെ മൂന്ന് സിക്സറും ഒരു ഫോറും പറത്തി റാഷിദാണ് കളി ഗുജറാത്തിന്‍റെ വരുതിയിലാക്കിയത്. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍‌ വീഴ്ത്തി ചെന്നൈ മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും ഒരു പന്ത് ബാക്കി നില്‍ക്കെ മില്ലര്‍ കളി ചെന്നൈയുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ചെടുത്തു. ചെന്നൈക്കായി മഹേഷ് തീക്ഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സീസണില്‍ ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടു കൊണ്ടിരുന്ന രാഹുല്‍ ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേരത്തെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.. ഗെയ്ക് വാദ് 48 പന്തില്‍ അഞ്ച് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്ബടിയില്‍ 73 റണ്‍സെടുത്തു. 46 റണ്‍സെടുത്ത അംബാട്ടി റായിഡു ഗെയ്ക് വാദിന് മികച്ച പിന്തുണയാണ് നല്‍കിയത്. അവസാന ഓവറില്‍ ഫെര്‍ഗൂസണെ തുടരെ രണ്ടു സിക്സര്‍ പറത്തി ക്യാപ്റ്റന്‍ ജഡേജ മനോഹരമായാണ് ചെന്നൈ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഗുജറാത്തിനായി അല്‍സാരി ജോസഫ് രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ചെന്നൈയെ ആദ്യ പ്രഹരമേല്‍പ്പിച്ചത്. ആഞ്ചാം ഓവറില്‍ മുഈന്‍ അലിയെ അല്‍സാരി ജോസഫ് കൂടാരം കയറ്റി. പിന്നീട് ഒത്തു ചേര്‍ന്ന ഗെയ്ക് വാദ് റായിഡു ജോഡി ചെന്നൈ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 56 പന്തില്‍ 92 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 14ാം ഓവറിലാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. അംബാട്ടി റായിഡുവിനെ അല്‍സാരി ജോസഫ് വിജയ് ശങ്കറിന്‍റെ കൈകളിലെത്തിച്ചു. 16ാം ഓവറില്‍ ഗെയ്ക് വാദും കൂടാരം കയറി. യാഷ് ദയാലിനാണ് ഗെയ്ക് വാദിന്റെ വിക്കറ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക