ബാലരാമപുരം: സഹോദരിയുടെ വീട്ടിൽ അപരിചിതരായ രണ്ടുപേരെ കണ്ടതിനെ ചോദ്യം ചെയ്യുന്നതിനിടെ സഹോദരൻ വെങ്ങാനൂർ പുല്ലാന്നിമുക്ക് ആഞ്ജനേയത്തിൽ ശിവപ്രസാദിനെ ചിരവകൊണ്ട് സഹോദരി ബീന തലയ്ക്കടിച്ച സംഭവത്തിൽ ആലപ്പുഴ സ്വദേശികളായ രണ്ടുപേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറിയിൽ ചന്ദ്രഭവനിൽ ശ്രീകുമാർ(52), ഭരണിക്കാവ് തെക്കേ മങ്കുഴി കുന്നിമേൽ തറയിൽ വീട്ടിൽ സുനിൽ കുമാർ(44) എന്നിവരാണ് അറസ്റ്റിലായത്.
ശിവപ്രസാദിനെ മാരകമായി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് കേസ്. തിങ്കളാഴ്ച വൈകിട്ട് 5.30നാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ശിവപ്രസാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ നിന്ന് കാറിൽ രണ്ടുപേർ 3.30 മണിയോടെ വെങ്ങാനൂരിലെ സഹോദരി ബീനയുടെ വീട്ടിൽ വന്നതറിഞ്ഞാണ് ശിവപ്രസാദ് എത്തിയത്.
വാക്കുതർക്കത്തിനിടെ അടുക്കളയിലിരുന്ന ചിരവയെടുത്ത് ബീന തലയിൽ അടിച്ചെന്നാണ് കേസ്. ബീനയ്ക്കും പരുക്കേറ്റിട്ടുണ്ട്. കേസിൽ ബീനയെ കഴിഞ്ഞദിവസം റിമാൻഡ് ചെയ്തു. ശിവപ്രസാദിനെതിരെയും പൊലീസ് കേസെടുത്തു. ബീന നൽകിയിരുന്ന മാട്രിമോണിയൽ പരസ്യം കണ്ടാണ് തങ്ങൾ ആലപ്പുഴയിൽ നിന്നെത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.