തിരുവനന്തപുരം: വാസ്തു ദോഷം മാറാൻ ടൂറിസം ഡയറക്ടറേറ്റിൽ ലക്ഷങ്ങൾ ചിലവിട്ട് മോടിപിടിപ്പിക്കാൽ. കൊവിഡ് അടക്കമുള്ള പ്രതികൂല കാലാവസ്ഥയില്‍ നിന്ന് മോചനമാകാതെ, ടൂറിസം മേഖല നട്ടംതിരിയുമ്പോൾ വാസ്തുദോഷം മാറ്റാന്‍ ടൂറിസം ഡയറക്ടറേറ്റില്‍ 40 ലക്ഷം രൂപ ചെലവിട്ട് ഓഫിസ്, സന്ദര്‍ശക മുറികള്‍ ഫൈവ് സ്റ്റാര്‍ സ്യൂട്ടാക്കി മോടിപിടിപ്പിക്കുന്നു. ടൂറിസം ഡയറക്ടറുടെ മുറി മനോഹരമാക്കുകയും അതിനുള്ള ഫണ്ട് ടൂറിസം കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കുകയും ചെയ്തു.
ടൂറിസം മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ സ്വന്തം നിലക്കാണ് ഡയറക്ടര്‍ നടപടി കൈക്കൊണ്ടതെന്നും ആക്ഷേപമുണ്ട്. പ്രളയം, കോവിഡ് തുടങ്ങിയവ മൂലം ടൂറിസം മേഖലക്ക് ആയിരക്കണക്കിന് കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ടൂറിസം മേഖലയെ രക്ഷപ്പെടുത്താന്‍ വൈവിധ്യ പദ്ധതികളുമായി സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് ടൂറിസം വകുപ്പ് ആസ്ഥാനത്തെ അധിക ചിലവ്. ടൂറിസം വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ കാലാകാലങ്ങളായി ഡയറക്ടര്‍മാര്‍ ഇരിക്കുന്ന ദിശ ശരിയല്ലെന്ന ജ്യോത്സ്യന്റെ ഉപദേശ പ്രകാരമാണ് മുറിയുടെ ദിശ തന്നെ മാറ്റിയതെന്ന് വകുപ്പ് വൃത്തങ്ങള്‍ ആരോപിക്കുന്നു.
ഊരാളുങ്കല്‍ സര്‍വിസ് സൊസൈറ്റിയാണ് മോടിപിടിപ്പിക്കല്‍ ജോലികള്‍ ചെയ്തത്. ഓഫിസിന്റെ അകവും പുറവും മോടിപിടിപ്പിക്കാനുള്ള ഊരാളുങ്കലിന്റെ ശിുപാര്‍ശ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജോലികള്‍ ചെയ്ത സൊസൈറ്റിക്ക് 40 ലക്ഷം രൂപ ടൂറിസം ഹെഡില്‍ നിന്ന് തന്നെ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ഉത്തരവും പുറപ്പെടുവിച്ചു. ഇത്രയും കാലം ഇരുന്ന ഡയറക്ടര്മാര്ക്കില്ലാതിരുന്ന എന്ത് ദോഷമാണ് പുതിയ ഡയറക്ടര്ക്കെന്നാണ് ടൂറിസം രംഗത്തെ ചര്‍ച്ചാ വിഷയം. ടൂറിസം രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ 10,000 രൂപ വെച്ച് നല്കാന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് അനുവദിക്കുന്നതിന് ഗുണഭോക്താക്കളെ നട്ടംതിരിക്കുന്ന ഉദ്യോഗസ്ഥരാണ് ലക്ഷങ്ങള്‍ പൊടിച്ചുള്ള ആഡംബരത്തിന് പിന്നിലെന്ന് ടൂറിസം രംഗത്തുള്ളവര്‍ കുറ്റപ്പെടുത്തുന്നു.