മംഗളൂരു: മംഗളൂരു നഗരത്തിലെ പെണ്‍വാണിഭ ശൃംഖലയിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ഷരീഫ് ഹൊസങ്കടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് നടത്തിവന്നിരുന്ന പെണ്‍വാണിഭ ശൃംഖലയിലെ നാലാമത്തെയാളാണ് ഇപ്പോള്‍ അറസ്റ്റിലാകുന്നത്. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അടുക്കം മൂന്നു പേരെ പൊലീസ് രണ്ട് ദിവസം മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു.
ഷരീഫ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നും പൊലീസ് പറയുന്നു. എന്നാല്‍ തന്നെ മറ്റു ചിലര്‍ ഹണി ട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് ഇവര്‍ നിരവധി തവണ തന്നില്‍ നിന്നും പണം തട്ടിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. മാത്രമല്ല പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തത് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇദ്ദേഹം പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഷരീഫ് അറസ്റ്റിലായതിന് പിന്നാലെ എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി .
എന്ത് പേരിലായാലും ഇത്തരം പ്രവര്‍ത്തികളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചെന്നുപെട്ടത് ഉചിതമായ കാര്യമല്ലെന്നും പാര്‍ട്ടി ഇത് ഗൗരവത്തില്‍ തന്നെയാണ് എടുക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് നടപടി കൈക്കൊണ്ടതെന്നും അഷ്റഫ് അറിയിച്ചു. പ്രതിക്ക് പറയാന്‍ പല കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇതൊന്നും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല എന്നും അറിയിച്ചു. മംഗലാപുരത്തെ നന്ദിഗുഡ്ഡെക്ക് സമീപമുള്ള ഫ്ളാറ്റിലാണ് പിയു കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയിരുന്നത്. പ്രതികള്‍ക്കെതിരെ പോക്‌സോ ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ അറസ്റ്റിലായ പ്രതികളും നഗരത്തിലെ ഒരു കോളേജില്‍ പഠിക്കുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി കുടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ നന്ദിഗുഡ്ഡയിലുള്ള റിയോണ റസിഡന്‍സിയുടെ അഞ്ചാം നിലയിലെ വാടകമുറിയിലാണ് പ്രതികള്‍ പെണ്‍വാണിഭം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയിരുന്നത് ലിയോണ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീനയും ഭര്‍ത്താവ് സിദ്ദിഖുമാണ്. ഐഷാമ്മ എന്ന മറ്റൊരു സ്ത്രീയും മറ്റു ചിലരും ഈ ബിസിനസില്‍ സിദ്ദിഖിനോടും ഷമീനയോടും ഉണ്ടായിരുന്നു.
പഠനത്തിനായി കോളേജില്‍ പോകുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വെച്ചിരുന്നത്. ഇവരെ വശീകരിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍ ഉപയോഗിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയായിരുന്നു. വിവരം പോലിസ് അറിഞ്ഞതോടെ സെക്‌സ് മാഫിയ ശൃംഖല തകര്‍ക്കുന്നതിനായി പ്രതികളുടെ മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ പൊലീസ് പിടിച്ചെടുത്ത് സാങ്കേതിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതേ സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള ഒരു മലയാളി സ്ത്രീയടക്കം മൂന്ന് പേര്‍ ഒളിവിലാണെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഇവെരെ വൈകാതെ തന്നെ പിടികൂടുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം 17 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയത്തില്‍ ചില വ്യവസായികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെയും കേസ് പ്രതികള്‍ ആകുമെന്നും പൊലീസ് സൂചന നല്‍കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രീ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളെ വേശ്യാവൃത്തിയില്‍ നിന്ന് രക്ഷിച്ചതായും പൊലീസ് പറഞ്ഞു. ഈ ചെയ്ത്തിന് ഇരയായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നുവെന്ന് പരാതിപ്പെട്ട് കോളജ് പ്രിന്‍സിപലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കൃത്യമായ നീക്കങ്ങള്‍ ആണ് സെക്‌സ് റാക്കറ്റിനെ വലയിലാക്കാന്‍ പൊലീസിന് ഏറെ സഹായകരമായത്.
നഗരത്തിലെ അത്താവര്‍ നന്തിഗുഡ്ഡയ്ക്ക് സമീപമുള്ള എസ്‌എംആര്‍ ലിയാന അപാര്‍ട്‌മെന്റിലായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമീഷനര്‍ എന്‍ ശശി കുമാര്‍ മാധ്യമങ്ങളോട് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കുട്ടി പരാതിയുമായി എത്തിയതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപല്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. കൗണ്‍സിലിങ്ങിന് ശേഷം ഇരകള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടര്‍ന്ന് അത്താവറിലെ വാടകവീടുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. സഹപാഠി വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് വിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞു. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോളജ് പ്രിന്‍സിപലിനെ അറിയിച്ചതിനെ തുടര്‍ന്ന് റാക്കറ്റിന്റെ ഭാഗമായി തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു.
എന്നാല്‍ സഹകരിക്കാന്‍ വിസമ്മതിച്ചാല്‍ തന്റെ ചില വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. കാസര്‍കോട്ട് നിന്നടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവരുടെ ഇടപടുകാര്‍ ആയിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇടപാടുകാര്‍ക്ക് സ്ത്രീകളെ എത്തിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ് – പൊലീസ് കമീഷനര്‍ കൂട്ടിച്ചേര്‍ത്തു.