പാലക്കാട്: കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് ബൈക്ക് യാത്രക്കാര്‍ ബസിനും ലോറിക്കും ഇടയില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.
അപകടമുണ്ടായ സംഭവത്തില്‍ ബസിന്റെ ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് കെഎസ്‌ആര്‍ടിസി ജില്ലാ ഓഫീസര്‍ ശുപാര്‍ശ ചെയ്തു. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ ഔസേപ്പിനെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ബസിലെ യാത്രക്കാരോടും പൊലീസിനോടും ജില്ലാ ഓഫീസര്‍ വിവരങ്ങള്‍ തേടിയിരുന്നു.
അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിനിടയാക്കിയത് കെഎസ്‌ആര്‍ടിസി ബസ്സാണെന്ന് വ്യക്തമായത്. റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഇതിനിടെ കെഎസ്‌ആര്‍ടിസി ബസും ലോറിയെ മറികടക്കാന്‍ ശ്രമിച്ചു.
ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെ.എസ്.ആര്‍.ടി.സി. ഡ്രൈവർ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസിനും ലോറിക്കും ഇടയില്‍ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനഃപൂര്‍വം വലത്തേക്ക് വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. സംഭവത്തില്‍ കേസെടുത്ത കുഴല്‍മന്ദം പൊലീസ്, അപകടത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി. ബസ് പിടിച്ചെടുത്തിട്ടുണ്ട്.