കൊല്ലം: കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലകള്‍ക്കിടയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി.കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യ (23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരീപുത്രി ശ്രുതിയെന്ന ഗ്രീഷ്മയെ (19) കണ്ടെത്താനുണ്ട്. ഇന്നലെ മുതലാണ് ഇവരെ കാണാതായത്. പൊലീസ് അന്വേഷണം ശക്തമാക്കി.
പൊലീസ് പറയുന്നത് : നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്യയെയും ഗ്രീഷ്മയെയും ചോദ്യം ചെയ്യാന്‍ ഇന്നലെ വൈകുന്നേരം 3.30 ഓടെ പാരിപ്പള്ളി സ്റ്റേഷനിലെത്താന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ഇരുവരെയും കാണാതാവുകയായിരുന്നു. സാധനം വാങ്ങാനായി വീട്ടില്‍ നിന്ന് രാവിലെ പോയ ഇരുവരും മടങ്ങിയെത്തി കത്തെഴുതി വച്ചശേഷമാണ് അപ്രത്യക്ഷരായത്. രേഷ്മ തങ്ങളെ ചതിക്കുമെന്നും ഞങ്ങള്‍ പോകുകയാണെന്നുമാണ് വീട്ടുകാര്‍ക്കായി എഴുതിയ കത്തിന്റെ ഉള്ളടക്കം. കത്ത് കണ്ടെത്തുകയും ഇരുവരെയും കാണാതാകുകയും ചെയ്തതോടെ വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. ഇരുവരുടെയും മൊബൈല്‍ നമ്ബരുകളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, ഇത്തിക്കര മേഖലകളിലുണ്ടായിരുന്ന ഇവര്‍ ഇന്നലെ വൈകുന്നേരം അവസാനം കൊല്ലം മാടന്നാടയ്ക്ക് സമീപമുണ്ടായിരുന്നതായി ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ പൊലീസ് അവിടെയെത്തും മുമ്ബേ ഇരുവരും കടന്നുകളഞ്ഞതായി പാരിപ്പള്ളി പൊലീസ് പറഞ്ഞു.
പിന്നീട് ചാത്തന്നൂര്‍ ഇത്തിക്കര പാലത്തിന് സമീപം രണ്ട് യുവതികളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടതായി ചിലര്‍ പൊലീസിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഇത്തിക്കരയാറിലും പരിസരത്തും പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ച പൊലീസ് നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. കൂടാതെ യുവതികള്‍ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടോയെന്ന് അറിയാന്‍ ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ആശുപത്രി പരിസരങ്ങളിലും മറ്റും പൊലീസിന്റെ അന്വേഷണം നടത്തിയിരുന്നു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത രേഷ്മയ്ക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ ഉണ്ടായിരുന്നില്ല. അയല്‍വാസികളും ബന്ധുക്കളുമായ ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണില്‍ നിന്നാണ് രേഷ്മ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.
മറഞ്ഞത് രഹസ്യം സൂക്ഷിപ്പുകാരികള്‍ ?
കൊല്ലം സ്വദേശിയായ കാമുകന് അനന്ദുവിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവിനോടും വീട്ടുകാരോടും മറച്ചുവച്ച പ്രസവശേഷം രേഷ്മ കുഞ്ഞിനെ പറമ്ബിലെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചത്. ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ചെന്നാല്‍ സ്വീകരിക്കാമെന്ന് കാമുകന് കൊല്ലം സ്വദേശി അനന്ദു ഉറപ്പ് നല്‍കിയിരുന്നതായി രേഷ്മ പൊലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. അനന്ദുവിനെയും കേസില്‍ പ്രതിചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന പൊലീസ് അതിന് മുന്നോടിയായി കാമുകനുമായുള്ള ബന്ധം പരിശോധിക്കാനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെപ്പറ്റി അറിയാനുമാണ് മൊബൈല്‍ഫോണിന്റെ ഉടമകളായ ആര്യയെയും ഗ്രീഷ്മയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഇവരുടെ തിരോധാനത്തോടെ കേസ് കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. രേഷ്മയുടെ ഗര്‍ഭം ഉള്‍പ്പെടെ പല രഹസ്യങ്ങളും ഇവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
കുടുക്കിയത് ഡി.എന്‍.എ
ജനുവരി നാലിനാണ് വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ച ശേഷം രേഷ്മ കുഞ്ഞിനെ കുടുംബവകയായ വസ്തുവിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചത്. കുഞ്ഞിനെ കണ്ടെത്തിയ ദിവസം സംഭവത്തെപ്പറ്റി യാതൊന്നും അറിയാത്ത വിധം നാട്ടുകാര്‍ക്കൊപ്പം നിലകൊണ്ട രേഷ്മ ഡി.എന്‍.എ പരിശോധനയിലാണ് കുടുങ്ങിയത്. കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് പിറ്റേന്ന് മരിക്കുകയായിരുന്നു. നടയ്ക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്ബിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു തോര്‍ത്തു മുണ്ടു കൊണ്ടു പോലും മൂടാതെയാണ് പൊക്കിള്‍ക്കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. കേസില്‍ അറസ്റ്റിലായ രേഷ്മ റിമാന്‍ഡിലാണ്.