നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടത് പൊലിസിലെ ഉന്നത ഇടപെടല്‍ മൂലമെന്ന് വെളിപ്പെടുത്തല്‍. സംസ്ഥാന മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടേയും ഐജി ദിനേന്ദ്ര കശ്യപിന്റെയും ഇടപെടല്‍ തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. കേസ് അട്ടിമറിക്കപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപിന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ പറഞ്ഞു. കശ്യപിനുള്ള നിര്‍ദേശങ്ങള്‍ മറ്റാരെങ്കിലുമായിരിക്കാം നല്‍കിയതെന്നും ബാബു കുമാര്‍ പറഞ്ഞു. ഒരു ഐജി മുഖേന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേസില്‍ ഇടപെട്ടിരുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. പിന്നാലെയാണ് വെളിപ്പെടുത്തല്‍.
ഇത് സംബന്ധിച്ച ശബ്ദ സന്ദേശം ഇപ്രകാരമാണ്
‘അന്ന് വക്കീലിന്റെ വീട്ടില്‍ റെയിഡ് നടക്കുന്നതില്‍ ഡിലേ വന്നത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ്. ദിനേന്ദ്ര കേശ്യപ് ആയിരുന്നു അന്നത്തെ ഐജി. അദ്ദേഹമാണ് നമുക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അതനുസരിച്ചാണ് നീങ്ങിയത്. മറ്റെവിടെ നിന്നെങ്കിലുമുള്ള നിര്‍ദേശപ്രകാരം ആയിരിക്കാം കേശ്യപ് സര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.’ ബാബു കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലെ റെയ്ഡ് വൈകിപ്പിച്ചത് സംസ്ഥാന മുന്‍ പോലീസ് മേധാവിയുടെ ഇടപെടല്‍ ആണെന്നാണ് ഈ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാക്കുന്നത്. ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ദിനേന്ദ്ര കശ്യപാണ് ഇതിന് നിര്‍ദേശം നല്‍കിയത്.
കേസിലെ അന്വേഷണ സംഘത്തിന്റെ മേധാവിയായ ബി സന്ധ്യ പോലും അറിയാതെയാണ് കശ്യപുമായി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടതെന്നാണ് കണ്ടെത്തല്‍. സന്ധ്യയുടെ നീക്കങ്ങള്‍ പോലും ലോക്‌നാഥ് ബെഹ്‌റയും കശ്യപും കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നാണ് വിവരം.