തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.
ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു അദ്ദേഹം. ഭാര്യ ജോലി കഴിഞ്ഞ് വന്നു വിളിക്കുമ്പോഴാണ് മരണം അറിഞ്ഞത്. 1996 മുതൽ ദ് ഹിന്ദുവിൽ പ്രവർത്തിച്ചു വരികയായിരുന്നു. വികസനോന്മുഖമായ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
പരേതനായ രാധാകൃഷ്ണന്‍ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ദു എസ് എസ് (കോട്ടണ്‍ഹില്‍ സ്‌കൂള്‍ ടീച്ചര്‍). മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍ നടക്കും.
അനില്‍ രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വ്യക്തി- മുഖ്യമന്ത്രി
ദി ഹിന്ദു കേരള ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനില്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.