പാലക്കാട്: സജീവ രാഷ്ട്രീയത്തോട് വിട പറയുന്നതായി മെട്രോമാന്‍ ഇ ശ്രീധരന്‍. പരാജയത്തില്‍ നിന്ന് പാഠം പഠിച്ചുവെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും ആ കാലം കഴിഞ്ഞുവെന്നും മെട്രോമാന്‍ വ്യക്തമാക്കി. എന്നാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നതുകൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര സ്ഥാനാര്‍ത്ഥിയായിരുന്നു ഇ ശ്രീധരന്‍. തനിക്ക് വ്യക്തമായ രാഷ്ട്രീയ പ്ലാനുകളും പദ്ധതികളും ഉണ്ട് എന്നും മുഖ്യമന്ത്രി ആകാന്‍ താന്‍ തയ്യാറാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശ്രീധരനെ പോലെയുള്ള ആളുകള്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നത് പാര്‍ട്ടിക്ക് വലിയ നേട്ടമായി ദേശീയ നേതാക്കളടക്കം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ രാഷ്ട്രീയക്കാരനായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. വയസ് 90 ആയി. ഈ വയസിലും ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. രാഷ്ട്രീയത്തില്‍ ചേര്‍ന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഇനി രാഷ്ട്രീയത്തില്‍ ഒരു മോഹവുമില്ലെന്നും സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകില്ല.
തോറ്റതിന് പിന്നാലെ വളരെ നിരാശ ഉണ്ടായെന്നും പിന്നീട് അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടിനെ സേവിക്കാന്‍ വേണ്ടി രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും സാധിക്കും. നിലവില്‍ ജനങ്ങളെ സേവിക്കാന്‍ വേണ്ടി മൂന്ന് ട്രസ്റ്റുകള്‍ തന്റെ കീഴിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും ശ്രീധരനെ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ തന്നെ പാലക്കാട് എംഎല്‍എ ഓഫീസ് തുറന്ന ശ്രീധരന്റെ നടപടി വാര്‍ത്തയായിരുന്നു. യു.ഡി.എഫിന്റെ ഷാഫി പറമ്ബിലിനോട് 3859 വോട്ടിനാണ് ഇ. ശ്രീധരന്‍ പരാജയപ്പെട്ടത്. അതേസമയം ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയര്‍ത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ പറഞ്ഞിരുന്നു.