ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര സമർപ്പിച്ച ഥാറായിരുന്നു രണ്ടുമൂന്നു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ താരം. നിരവധി ട്രോളുകളാണ് ആ ഥാറിനെപ്പറ്റി പുറത്തിറങ്ങിയത്. ആ വാഹനം ഇനി എന്തുചെയ്യും എന്നായിരുന്നു നിരവധി ആളുകളുടെ സംശയം ആ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്.
ഭരണ സമിതി തീരുമാനിക്കും
ടിവിഎസ് കമ്പനി അവരുടെ ഇരുചക്രവാഹനങ്ങളുടെ ആദ്യ മോഡലുകൾ ഗുരുവായൂരപ്പന് സമർപ്പിക്കാറുണ്ട്. മഹീന്ദ്ര ആദ്യമായിട്ടാണ് അങ്ങനെ ചെയ്യുന്നത്. കാണിക്കയായി ലഭിക്കുന്ന വാഹനം ലേലം ചെയ്തു വിൽക്കാറാണ് പതിവ്. എന്നാൽ, ഈ വാഹനം എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
ഏകദേശം 18 ലക്ഷം രൂപ വിലയുള്ള ഥാറാണ് ഗുരൂവായുരപ്പന് കാണിക്കയായി ലഭിച്ചത്. നാലു വീൽ ഡ്രൈവുള്ള ഈ വാഹനം ദേവസ്വത്തിന്റെ ദൈനംദിന ഉപയോഗങ്ങൾക്ക് യോജിച്ചതാണെന്നു തോന്നുന്നില്ല, കൂടാതെ ഇന്ധനചിലവും കൂടുതലായിരിക്കും അതുകൊണ്ട് ഥാർ എന്തുചെയ്യണമെന്ന് ദേവസ്വം ഭരണ സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുമെന്ന് ദേവസ്വം ചെയർമാൻ പറയുന്നു.
ഒരു വർഷം മുമ്പ് ഈ ഥാർ ഗുരുവായൂരപ്പന് സമർപ്പിക്കാൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പേരിൽ റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ വിപുലമായ സമർപ്പണ ചടങ്ങുകൾ നടക്കാതെ പോയതിനാൽ വാഹനം തിരിച്ചു കൊണ്ടുപോകുകയും ഇപ്പോൾ ചടങ്ങു നടത്തി വാഹനം നൽകുകയുമാണ് ചെയ്തത്.
പുതിയ ഇരുചക്രവാഹനങ്ങൾ ഗുരുവായൂരപ്പന് സമർപ്പണമായി വരുന്നത് നടപടിക്രമങ്ങൾ പാലിച്ച് ലേലത്തിൽ വയ്ക്കുകയാണ് പതിവ്. എന്നാൽ ഈ നടപടിക്രമങ്ങൾക്കെല്ലാം ഒരുപാട് സമയമെടുക്കും. സമയം വൈകുമ്പോൾ വാഹനത്തിന്റെ വിപണി വില ലഭിക്കാതാകുകയും ചെയ്യും. അത് കമ്പനിയെ അറിയിച്ചതിനെ തുടർന്ന് അവർ സമർപ്പിക്കുന്ന വാഹനം തിരിച്ചുകൊണ്ടുപോകുകയും തത്തുല്യമായ തുക കാണിക്കയായി നൽകുകയുമാണ് ചെയ്യുന്നത്.