കൊല്ലം: ഭർത്യ വിട്ടിൽ സ്ത്രിധനത്തിന്റെ പേരിൽ പീഡനമേറ്റ വിസ്മയയുടെ മരണത്തില്‍ കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളെ കാണും.കിരണ്‍ കുമാറിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും. മരണം കൊലപാതകമാണ് എന്ന ആരോപണത്തിൽ തന്നെയാണ് വിസ്മയുടെ വീട്ടുകാരും ഉറച്ച് നിൽക്കുന്നത്.സംഭവത്തിൽ കൊലപാതകമാണ് എന്ന കാര്യത്തിൽ പോലീസിനും സംശയമുണ്ട്.
വിസ്മയയുടെ കുടുംബം ആരോപിക്കുന്നതുപോലെ ഒരു കൊലപാതകമാണോയെന്ന സംശയം അന്വേഷണ സംഘത്തിനുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് യുവതിയുടെ മാതാപിതാക്കളുടെ ആരോപണം. കിരണ്‍ കുമാറിന്റെ മാതാപിതാക്കളെ പ്രതികളാക്കണമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.
അറസ്‌റ്റിലായ കിരണ്‍ കുമാറിനെ രണ്ട് ആഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ‌്തിട്ടുണ്ട്.ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ ഇന്നലെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.