കൊല്ലം: സ്ത്രിധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും പിന്നിട് കൊല്ലപ്പെടുകയും ചെയ്ത വിസ്മയുടെ മരണത്തിൽ ശക്തമായ തെളിവുകളുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. എല്ലാ വിവരങ്ങളും എടുത്തുകഴിഞ്ഞു. ഇലക്‌ട്രോണിക് എവിഡന്‍സും എടുക്കും. വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഐജി.
കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഡോക്ടറുടെ വിശദമായ മൊഴിയെടുക്കും. ഗൗരവമുള്ള കേസാണിത്. കൊലപാതകം ആണെങ്കില്‍ 302 ആണ്. സ്ത്രീധന പീഡന മരണമാണെങ്കില്‍ 304 ബി ആണ്. പ്രതിക്ക് എന്തായാലും കഠിനമായ ശിക്ഷ ലഭിക്കുമെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ വീട്ടിലെത്തി വിസ്മയെയും സഹോദരനെയും മര്‍ദിച്ച സംഭവം അന്വേഷിക്കണമെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ ആവശ്യപ്പെട്ടു.കിരണ്‍ കുമാറിനെതിരായ പരാതിയില്‍ നിന്നും പിന്നോട്ട് പോയത് സമ്മര്‍ദം കാരണമാണ്. ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിലാണ് അന്ന് ഒത്തുതീര്‍പ്പ് നടന്നതെന്നും അച്ഛന്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് കോപ്പിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും നല്‍കണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.