കൊച്ചി: മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ ഔഡി കാറിന്റെ ഉടമയെ ചോദ്യം ചെയ്യും. സൈജുവിന്റെ സുഹൃത്ത് കൂടിയായ ഫെബി ജോണ്‍ എന്ന തൃശ്ശൂര്‍ സ്വദേശിയാണ് കുരുക്കിലായിരിക്കുന്നത്. സ്വന്തം പേരിലുള്ള ഔഡി കാര്‍ സൈജുവിന് ഉപയോഗിക്കാനായി ഫെബി കൊടുത്തിരിക്കുകയായിരുന്നു.
കാര്‍ 20 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നും എന്നാല്‍ രജിസ്‌ട്രേഷന്‍ മാറ്റിയില്ലെന്നുമാണ് സൈജു ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തില്ല. ഫെബിയും സൈജുവും അടുത്ത സുഹൃത്തുക്കളാണെന്നും ഫെബിയുടെ സുഹൃത്തുക്കള്‍ക്കായി സൈജു പാര്‍ട്ടി ഒരുക്കി നല്‍കിയതുമാണ് സംശയങ്ങള്‍ക്ക് കാരണം. കാക്കനാട് ഫ്ളാറ്റില്‍ നടത്തിയ പാര്‍ട്ടിയില്‍ വനിതാ ഡോക്ടര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിയണമെങ്കില്‍ ഫെബിയുടെ മൊഴി രേഖപ്പെടുത്തണം.
കൂടാതെ പാര്‍ട്ടികളിലെ സ്ഥിര സാന്നിധ്യമായ ജെ.കെ എന്നറിയപ്പെടുന്നയാളെ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നിരവധി പാര്‍ട്ടികളില്‍ ഇയാള്‍ പങ്കെടുത്തതായി സൈജുവില്‍നിന്ന് അറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം പാര്‍ട്ടിയിലെ സ്ഥിര സാന്നിധ്യമായ സ്ത്രീ അനു ഗോമസിനെയും അന്വേഷണ സംഘം തിരയുന്നുണ്ട്.
ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി സൈജുവിന്റെ ഫോണില്‍നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. ലഹരി ഉപയോഗിക്കുന്നവരുടെ കൂടെയുള്ളവരുടെ പേര് അറിയുമെങ്കിലും ഉപയോഗിക്കുന്നവരെ അറിയില്ലെന്നാണ് സൈജു മൊഴി നല്‍കിയത്. ഇതിനാല്‍ ഇയാള്‍ പേര് നല്‍കിയവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
ഡി.ജെ. പാര്‍ട്ടിക്കാവശ്യമായ മയക്കുമരുന്ന് എങ്ങനെയാണ് കൊച്ചിയില്‍ എത്തിച്ചതെന്നും അന്വേഷണമുണ്ടാകും. ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ സ്ഥിരം സന്ദര്‍ശകനാണ് സൈജു. ഇത്തരത്തില്‍ ആഡംബര കാറില്‍ ഇവിടെ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതാകുമെന്നാണ് കരുതുന്നത്.
ഹോട്ടലിൽ രഹസ്യക്യാമറകൾ:
മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്ബര്‍ 18 ഹോട്ടലിലെ പാര്‍ട്ടി ഹാളുകളില്‍ പ്രത്യേക കോണുകളില്‍ യുവതികളെ കെണിയിലാക്കി ബ്ലാക്മെയില്‍ ചെയ്യാനായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായി സൈജു മൊഴി നല്‍കി. നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയിയും സൈജുവും ചേര്‍ന്നു സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ദൃശ്യമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോ സൈജുവിന്റെ ഫോണില്‍ അന്വേഷണ സംഘം കണ്ടെത്തി. വീട്ടുകാര്‍ അറിയാതെ നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.