പ്രസവിച്ച ഉടന്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില്‍ അന്വേഷണ സംഘം പരവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കൊല്ലം സെഷന്‍സ് കോടതിയിലായിരിക്കും കേസിന്റെ വിചാരണ. കേസില്‍ കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ (22) മാത്രമാണ് പ്രതി.
നവജാത ശിശുവിനെ ഉപേക്ഷിക്കല്‍, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റമാണ് രേഷ്‌മയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്‌ണു ഉള്‍പ്പെടെ 54 സാക്ഷികളുണ്ട്.55 പേജുള്ള കുറ്റപത്രത്തില്‍ 20 പേജ് അനുബന്ധ രേഖകളാണ്. പാരിപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂണ്‍ 22ന് അറസ്റ്റിലായ രേഷ്‌മയ്‌ക്കെതിരെ നരഹത്യയ്‌ക്കാണ് കേസെടുത്തിരുന്നത്.അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ രേഷ്‌മയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നു. രേഷ്‌മ കാമുകന്‍ ‘അനന്തു’വുമായി ഫെയ്‌സ്‌ബുക്ക് മെസഞ്ചര്‍ വഴി നടത്തിയ ചാറ്റുകളുടെ ഇന്റര്‍നെറ്റ് പ്രൊട്ടോകോള്‍ ഡീറ്റയില്‍സ് റിപ്പോര്‍ട്ട് ഫെയ്‌സ്‌ബുക്കില്‍നിന്ന് അന്വേഷക സംഘത്തിന് ലഭിച്ചിട്ടില്ല.
കാമുകനായി നടിച്ച് ചാറ്റ് നടത്തിയിരുന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളായആര്യ (23), ഗ്രീഷ്മ (22) എന്നിവരെ ഇത്തിക്കരയാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ മെസഞ്ചര്‍ വഴി നടത്തിയ ചാറ്റുകളുടെ വിശദവിവരങ്ങളാണ് ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നത്. ഫെയ്‌സ്‌ബുക്കില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാത്തത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു.വീടിന് പിന്നിലെ റബര്‍ തോട്ടത്തിലെ കരിയിലക്കൂട്ടത്തില്‍ ജനുവരി അഞ്ചിനാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്‌എടിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ആറു മാസത്തിനു ശേഷം ഡിഎന്‍എ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്.