തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും. വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേരെ അനുവദിക്കാനും ഓഡിറ്റോറിയങ്ങള്‍ തുറക്കാനും തീരുമാനമായി. ആറുമാസത്തിന് ശേഷമാണ് തിയേറ്ററുകള്‍ തുറക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗമാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
തീയേറ്ററുകൾക്കുള്ള പ്രവർത്തന മാർഗനിർദേശം:
ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും രണ്ട് ഡോസ് വാക്സീന്‍ പൂര്‍ത്തിയായിരിക്കണം .
പകുതിപ്പേരെ മാത്രമായിരിക്കും തിയേറ്ററില്‍ പ്രവേശിപ്പിക്കാനാവുക.
എസി പ്രവര്‍ത്തിപ്പിക്കാം.
ഈ മാസം 18 മുതല്‍ കോളേജുകള്‍ പൂര്‍ണമായും തുറക്കും.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. രണ്ട് ഡോസ് വാക്സിനേഷന്‍ നിബന്ധന മതി.
കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. 50 പേരെ വരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബര്‍ 1 മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും. സ്കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിവുന്നു.