കൊച്ചി: എറണാകുളം സിപിഎമ്മിലെ അച്ചടക്ക നടപടിയില്‍ അതൃപ്തിയുമായി കേരള കോണ്‍ഗ്രസ് എം. പെരുമ്ബാവൂരിലെ പരാജയത്തില്‍ സെക്രട്ടേറിയറ്റംഗം എന്‍ സി മോഹനന് നല്‍കിയ പരസ്യശാസന കുറഞ്ഞുപോയെന്നാണ് വിമര്‍ശനം. പെരുമ്ബാവൂരിലെ തോല്‍വിക്ക് ഉത്തരവാദി സിപിഎം ആണെന്നും സ്ഥാനാര്‍ത്ഥി ബാബു ജോസഫ് പറഞ്ഞു. സിപിഎം ചോദിച്ചപ്പോഴൊക്കെ പ്രചാരണത്തിനായി പണം നല്‍കിയെങ്കിലും ഒന്നും എങ്ങുമെത്തിയില്ലെന്നും ബാബു ജോസഫ് വിമര്‍ശിച്ചു.
ബാബു ജോസഫിൻറെ വാക്കുകളിങ്ങനെ: പാർട്ടി എറണാകുളം ജില്ലാ പ്രസിഡണ്ട് ആയ എനിക്ക് കക്ഷി എന്ന നിലയിൽ സീറ്റ് ലഭിക്കുന്നതിനു മുമ്പ് പലരും ആ സീറ്റിൽ കണ്ണു വെച്ചിരുന്നു. പാർട്ടിക്ക് ആ സീറ്റ് ലഭിച്ച അന്നുമുതൽ ചില നേതാക്കൾ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. അത് ചില തിരഞ്ഞെടുപ്പിന് കാര്യമായി ബാധിച്ചു. സിപിഎമ്മാണ് തിരഞ്ഞെടുപ്പ് വിലയിരുത്തൽ നടത്തിയത് വോട്ട് ജോർജ് ഉണ്ടായിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യപ്പെട്ട എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ടപ്പോൾ ഒക്കെ പണം ഉൾപ്പെടെ പ്രചരണത്തിന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു. പ്രചരണം നിയന്ത്രിച്ചത് സിപിഎം നേതാക്കൾ ആണ്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനോട് ആണ് ബാബു ജോസഫ് പ്രതികരണങ്ങൾ നടത്തിയത്.
മുന്നണിക്കുള്ളിൽ സിപിഐ കേരള കോൺഗ്രസ് തർക്കം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോൾ സിപിഎം നേതാക്കൾക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ച് കേരള കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ രംഗത്തെത്തിയിരിക്കുന്നത്. കേരള കോൺഗ്രസ് സിപിഐയ്ക്കെതിരേ ഔദ്യോഗികമായി മുന്നണി നേതൃത്വത്തിന് പരാതി നൽകാൻ ഇരിക്കുകയാണ്. എന്നാൽ തങ്ങളുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ല എന്ന കടുത്ത നിലപാടിൽ തന്നെയാണ് സിപിഐ. ഇന്നലെ നടന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിനുശേഷം രൂക്ഷമായ ഭാഷയിലാണ് സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് സിപിഐയ്ക്കെതിരേ പ്രതികരണം നടത്തിയത്.
കേരള കോൺഗ്രസ് സിപിഐ തർക്കങ്ങൾക്ക് പിന്നാലെ, സിപിഎമ്മിനെതിരെയും കടുത്ത ആരോപണങ്ങൾ കേരള കോൺഗ്രസിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് വരുംദിവസങ്ങളിൽ ഇടതുമുന്നണിക്ക് ഉള്ളിൽ കടുത്ത പൊട്ടിത്തെറികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലുണ്ട്. യുഡിഎഫിൽ ലഭിച്ചിരുന്നത് പോലെയുള്ള വിലപേശൽ ശക്തി പാർട്ടിക്ക് നഷ്ടമാകുന്നു എന്ന വികാരം കേരള കോൺഗ്രസ് അണികൾക്കിടയിലും നിലനിൽക്കുന്നുണ്ട്. ലൗ ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ പിന്തുണയ്ക്കാൻ വൈകിയത് ഇതുമൂലമാണ് എന്നും പാർട്ടിക്കുള്ളിൽ നിന്നുതന്നെ ആക്ഷേപം ഉയരുന്നുണ്ട്. ഇടതുപക്ഷ ബന്ധം പാർട്ടിയുടെ അടിത്തറ തന്നെ തകർക്കും എന്ന നിലയിലാണ് ഒരു വിഭാഗം പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതികരണങ്ങൾ. നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിക്ക് തന്നെ ഇത് വെല്ലുവിളി ഉയർത്തുമെന്നും ചില കേന്ദ്രങ്ങൾ ചൂണ്ടികാണിക്കുന്നു.
Image Courtsey : Asianet News