സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഉടനടി തുറക്കാനാണ് ആലോചിക്കുന്നതെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ബിന്ദു. ഇതിനായി പ്രത്യേക കർമപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി വാക്സിനേഷൻ ക്യാമ്പുകൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാവുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചിട്ടുണ്ട് എന്നും, വെള്ളിയാഴ്ച യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ഒക്ടോബർ നാലാം തീയതി മുതൽ അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള ക്ലാസ് നടത്തിപ്പിനുള്ള പൊതു മാനദണ്ഡങ്ങൾ ഇതുവരെ സർക്കാർ പുറത്തിറക്കിയിട്ടില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിലോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആവും അവസാന വർഷ വിദ്യാർഥികൾക്കും ക്ലാസ് നടത്തുക എന്ന് ഇന്നലെ മന്ത്രി വ്യക്തമാക്കിയിരുന്നു. നാളത്തെ യോഗത്തിനുശേഷം ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിശദമായ ഉത്തരവിറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.