തിരുവനന്തപുരം: അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസ്സുകാരി മകളെ കാറില്‍ പൂട്ടിയിട്ടെന്ന് പോലീസിനെതിരെ പരാതിയുമായി ദമ്പതികൾ. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് തിരുവനന്തപുരം ബാലരാമപുരം പോലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവര്‍ത്തകര്‍ കൂടിയായ ദമ്പതികൾളെ ബാലരാമപുരത്ത് വെച്ച് പോലീസ് തടയുകയും അമിതവേഗത്തിന് പിഴ 1500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് കൂട്ടാക്കിയില്ല. പണമടച്ചാലേ പോവാന്‍ അനുവദിക്കുകയുള്ളൂ എന്നറിയിച്ച പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കാറില്‍ കയറി താക്കോലെടുത്ത് ലോക്ക് ചെയ്ത് പുറത്തിറങ്ങി. പിന്‍സീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞുനോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടംവാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാന്‍ അനുവദിച്ചത്.
പോലീസിന്റെ മോശം പെരുമാറ്റത്തിന് ഇരയായ ദമ്ബതികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആറുമാസം മുമ്ബ് നടന്ന സംഭവത്തില്‍ അന്ന് പരാതി കൊടുത്തിരുന്നില്ല. പക്ഷേ തോന്നയ്ക്കലില്‍ കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരിയുടെ മുന്നില്‍ അച്ഛനെ കള്ളനായി ചിത്രീകരിച്ച പൊലീസിന്‍റെ ക്രൂരത കണ്ടാണ് ഈ സംഭവവും പൊതുസമൂഹം അറിയണം എന്ന നിലപാടിവര്‍ സ്വീകരിച്ചതെന്ന് കുട്ടിയുടെ അമ്മ അഞ്ജന സുരേഷ് പറഞ്ഞു. അതേസമയം, കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട പൊലീസ് നടപടിക്ക് എതിരെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.