ചെന്നൈ: പെട്രോള്‍ വില കുറച്ച് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില മൂന്ന് രൂപ കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രഖ്യാപനം. നികുതിയിനത്തില്‍ മൂന്ന് രൂപ കുറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് വിലകുറക്കുന്നതെന്ന് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ എണ്ണകമ്ബനികള്‍ വന്‍തോതില്‍ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോള്‍ വില പല നഗരങ്ങളിലും ലിറ്ററിന് 100 രൂപയും കടന്ന് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ കുറവ് വരുത്താന്‍ എണ്ണകമ്ബനികള്‍ തയാറായില്ല.
നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പെട്ടിട്ടുണ്ട് സ്റ്റാലിന്‍ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകളുടെ ഗര്‍ഭകാല അവധി 12 മാസമായി വര്‍ധിപ്പിച്ചു. സ്ത്രീ സംരംഭകര്‍ക്ക് 2,756 കോടി രൂപ വായ്പ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുസ്‌ലിം പള്ളികളുടേയും ക്രിസ്ത്യന്‍ ചര്‍ച്ചുകളുടേയും അറ്റകൂറ്റപ്പണിക്കായി ആറ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍, എസ്.ടി വിഭാഗം എന്നിവര്‍ക്കായും പ്രത്യേക പദ്ധതികളുണ്ട്.
കേരളത്തിലെ സർക്കാർ സ്റ്റാലിനെ മാതൃകയാക്കണമെന്ന് അഭിപ്രായമാണ് ഇപ്പോൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്നത്. എന്തിനും ഏതിനും കേന്ദ്രത്തെ പഴിക്കുകയും, സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി പോലും കേരളം വേണ്ട എന്ന് വെക്കുന്നില്ല. സാധാരണക്കാർക്ക് പ്രയോജനകരമായ രീതിയിൽ വിലക്കയറ്റം കുറയ്ക്കുന്ന പദ്ധതികളൊന്നും സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ബജറ്റുമായി കേരള ബജറ്റിനെ താരതമ്യപ്പെടുത്തുന്നത്.