കൊച്ചി : പാലാ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ്റെ നാമനിർദേശപത്രിക സ്വീകരിച്ചത് ക്രമവിരുധമാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ സണ്ണി ജോസഫ് ആണ് തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാൻ ഹർജി നൽകിയത്. നാമനിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരിൽ 18 കോടിയിലേറെ രൂപയുടെ ബാധ്യത മറച്ച് വെച്ച് ആണ് നോമിനേഷൻ നൽകിയത്.
കോട്ടയത്ത് പ്രിയദർശിനി നഗറിൽ സര്ക്കാർ വക 42 ഏക്കർ സ്ഥലത്തിൽ 47% ഓഹരി തനിക്ക് വിൽപത്ര പ്രകാരം ഉണ്ടെന്ന് കാണിച്ച് 10 കോടി രൂപയുടെ ആസ്തിയും മേഘാലയയിൽ പതിനായിരം രൂപാ വാർഷിക പാട്ട കരാറിൽ ഗാമ ട്രേഡ് ലിങ്ക് എന്ന കമ്പനി എടുത്ത 800 ഏക്കർ സ്ഥലത്ത് തനിക്ക് ഓഹരി ഉണ്ടെന്ന് കാണിച്ച് 6 കോടി രൂപയും അധിക ആസ്തി കാണിച്ചും നോമിനേഷൻ നൽകിയതായി ഹർജിയിൽ പറയുന്നു. പാട്ട കരാറിനെടുത്ത 800 ഏക്കർ സ്ഥലം ഈട് വെച്ച് അലഹബാദ് ബാങ്കിൽ നിന്നും എടുത്ത ലോൺ 18 കോടിയി
ലേറെ രൂപയുടെ ബാധ്യത സത്യവാങ്മൂലത്തിൽ മറച്ചു വെച്ചു എന്നും ഹർജിയിൽ ആരോപണമുണ്ട്.
പാലാ ബിഷപ്പിൻ്റെയും മറ്റ് ആരാധനാലയ ങ്ങളുടെയും മതത്തിൻ്റെ പേരിലും വോട്ട് പിടിച്ചതായി ഹർജിയിൽ ആരോപച്ചിട്ടുണ്ട്. കൊഴുവനാൽ പള്ളി വികാരിയുടെ പേരിൽ സാമുഹ്യ മാധ്യമങ്ങളിലൂടെ വോട്ട് പിടിച്ചതായി ഹർജിയിൽ പറയുന്നു. ഇറക്കുമതി ലൈസൻസ് പോലുമില്ലാത്ത റോയൽ മാർക്കറ്റിംഗ് എന്ന സ്ഥാപനം സിന്തറ്റിക് റബ്ബർ ഇറക്കുതി ചെയ്യുന്നുണ്ടെന്നും അതിൽ ജോസ് കെ മാണിക്ക് നിക്ഷേപം ഉണ്ടെന്നും കളവായി കാണിച്ച് ഇലക്ഷന് മുൻപായി പാലാ വോയ്സ് എന്ന പേരിൽ പത്രം അടിച്ചിറക്കി കാർഷിക മേഘാലയിൽ വിതരണം ചെയ്ത് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കേരള കോൺഗ്രസ് അഭിമാന പോരാട്ടം ആയി കണ്ടത് നിയോജക മണ്ഡലത്തിലെ എലിക്കുളം പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ്. ഇവിടെ കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ നേരിട്ടാണ് ഏറ്റുമുട്ടിയത്. ഫലപ്രഖ്യാപനം വന്നപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി 159 വോട്ടിന് വിജയിച്ചിരുന്നു. എലിക്കുളം വിജയത്തിലൂടെ തിരികെ വരാമെന്ന് കണക്കുകൂട്ടിയിരുന്നു കേരള കോൺഗ്രസിന് ഇത് വലിയ ആഘാതമായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ എംഎൽഎയെ കേസിൽ തളച്ച് ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് കേരള കോൺഗ്രസ് നടത്തുന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് ആരോപണമുയരുന്നു. ജനവിധിയെ വെല്ലുവിളിക്കുന്ന നടപടിയാണ് കേരള കോൺഗ്രസിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റോബി ഊടുപുഴയിൽ ആരോപിച്ചു.