കേരളത്തില്‍ തീവ്ര ഇസ്ലാമികചിന്താഗതി ശക്തമാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനില്‍ കെ ആന്റണി. മീഡിയവണ്‍ ചാനലിന്റെ ദേശീയപാത പരിപാടിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അനില്‍ ആൻ്‌റണിയുടെ പ്രതികരണം. എന്നാല്‍ വാദത്തിന് തെളിവായി ഏതെങ്കിലും സംഭവം ചൂണ്ടിക്കാണിക്കാൻ അദ്ദേഹം തയ്യാറായില്ല.
കൊല്ലത്തെ സൈനികന്റെ പുറത്ത് ചാപ്പ കുത്തി എന്ന പ്രചാരണം നടത്തിയതിലോ, കാസർകോട് കുമ്ബളയില്‍ മുസ്ലിം സ്ത്രീകള്‍ ബുർഖയിടാത്തവരോട് കലഹിച്ചു എന്ന പ്രചാരണത്തിനോ ഖേദം പ്രകടിപ്പിക്കാനും അനില്‍ ആന്റണി തയ്യാറായില്ല. കേരളത്തില്‍ ചെറിയൊരു ശതമാനം ആളുകളും തീവ്ര ഇസ്ലാമിക മനോഭാവമുള്ളവരാണ്. എന്നാല്‍ അതില്‍ എല്ലാവരും അങ്ങനെയാണെന്ന് താൻ പറയുന്നില്ല. മുസ്‌ലിം സമുദായത്തില്‍ നിന്നും ഒരുപാട് നല്ല സുഹൃത്തുക്കള്‍ തനിക്കുണ്ട്. തനിക്ക് വളരേ ബഹുമാനമുള്ള ഒരു സമുദായമാണിതെന്നും അനില്‍ ആൻ്റണി പറഞ്ഞു.
ഹമാസിനെ ഇന്ത്യ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അനില്‍ ആന്റണി മറുപടി നല്‍കിയില്ല.കേരളത്തില്‍ ഇസ്ലാമിക തീവ്രവാദ സ്വഭാവം വളരുന്നുണ്ടെന്ന് ഉറച്ച് പറഞ്ഞ നേതാവ് എന്ത് വില കൊടുത്തും കേന്ദ്രം ഇത് നേരിടുമെന്നും പറഞ്ഞു.