കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് കേരളത്തില്‍ നിന്ന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍.
ഡീന്‍ കുര്യോക്കോസ് എംപിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതമൂലമാണ് ഇത്തരത്തില്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കോവിഡ് മൂലം അച്ഛനും അമ്മയും മരിച്ച് അനാഥരായ കുട്ടികള്‍ക്കാണ് പിഎം കെയേര്‍സ് ഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നത്.
അനാഥരായ ഓരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നല്‍കുക.18 വയസ് വരെ പ്രതിമാസം സ്‌റ്റൈപ്പന്‍ഡും, 23 വയസുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്‌കീമില്‍ ലഭ്യമാകും.കണക്കനുസരിച്ച് ഒമ്ബത് കുട്ടികള്‍ക്കാണ് കേരളത്തില്‍ കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായത്.
ഇതിനായി 1135.84 ലക്ഷം കേരളത്തിന് നീക്കിവച്ചെങ്കിലും ഇതുവരെ കേരളത്തില്‍ നിന്ന് ധനസഹായത്തിനായി ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സ്മൃതി ഇറാനി അറിയിച്ചതായി ഡീന്‍ കുര്യോക്കോസ് അറിയിച്ചു. ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പോലും സാധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനം അപലപനീയമാണെന്നും എംപി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
അനാഥത്വത്തിൻ്റെ ജീവിതഭാരത്തിൽ പ്രതീക്ഷ മങ്ങിയ കുട്ടികൾക്ക് സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയിൽ നഷ്ടമാകുന്നത് സഹായ ആനുകൂല്യങ്ങൾ. അനാഥരായ കുട്ടികൾക്കുള്ള കേന്ദ്ര സഹായത്തിന് അർഹരായ ഒട്ടേറെ കുട്ടികൾ കേരളത്തിൽ ഉണ്ടെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം ആനുകൂല്യങ്ങൾ അർഹമായ കൈകളിൽ എത്താത്ത സാഹചര്യമാണുള്ളത്.
പി.എം കെയേഴ്സ് സ്കീമിൽ നിന്ന് കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. കേരളത്തിൽ 9 കുട്ടികൾ മാത്രമാണ് അനാഥരാക്കപ്പെട്ടതെന്നും 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നൽകിയിട്ടുള്ളത്.പി.എം.കെയേഴ്സ് സ്കീമിൽന്നും കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട ഒരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നൽകുക.18 വയസ്സ് വരെ മാസാമാസം സ്റ്റൈപ്പന്റും, 23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്കീമിൽ ലഭ്യമാകും. കേരളത്തിൽ നിന്നും ഒരു കുട്ടി പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ലായെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുവാൻ പോലും കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. കോവിഡ് കാലത്തും നിരുത്തരവാദപരമായി പെരുമാറുന്ന സർക്കാരിന്റെ സമീപനം തികച്ചും അപലപനീയമാണ് .