ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയില്‍ രാഷ്ട്രീയ പ്രതിസന്ധി. സംസ്ഥാനത്തെ ബിജെപി – ജെജെപി (ജനനായക് ജനത പാർട്ടി) സർക്കാർ വീണു. മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട ശേഷം ഗവർണറെ കണ്ട് രാജിസമർപ്പിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടർന്നാണ് ബന്ധം വഷളായത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. സ്വതന്ത്ര എംഎല്‍എമാരുടെ സഹായത്തോടെ ബിജെപി സർക്കാർ രൂപികരിക്കുമെന്നും സൂചനകളുണ്ട്. സഖ്യം പിളർപ്പിലേക്ക് നീങ്ങുകയാണെന്നും ഖട്ടറിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാർ സർക്കാരിന്റെ അതിജീവനം ഉറപ്പാക്കുമെന്നും സ്വതന്ത്ര എംഎല്‍എയായ നയന്‍ പാല്‍ റാവത്ത് അവകാശപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപിയുടേയും ജെജെപിയുടേയും നേതാക്കള്‍ എംഎല്‍എമാരുമായുള്ള വ്യത്യസ്ത യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ബിജെപി മന്ത്രിമാരുമായി ഖട്ടർ അദ്ദേഹത്തിന്റെ വസതിയില്‍ ചർച്ച നടത്തി. ശേഷം രാജ്ഭവനില്‍ എത്തി രാജിസമർപ്പിച്ചതായാണ് റിപ്പോർട്ട്. രാഷ്ട്രീയ സാഹചര്യം നിരീക്ഷിക്കുന്നതിനായി കേന്ദ്ര മന്ത്രി അർജുന്‍ മുണ്ടയും ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

90 അംഗ നിയമസഭയിലേക്ക് 2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം മറികടക്കാന്‍ സാധിച്ചിരുന്നില്ല. 40 സീറ്റുകളില്‍ വിജയിച്ച ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ്-31, ജെജെപി-10, സ്വതന്ത്രർ-ഏഴ്, ഹരിയാന ലോഖിത് പാർട്ടി (എച്ച്‌എല്‍പി)-1, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക