സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നല്‍കാനായി സർക്കാർ നടപ്പാക്കിയ കെ-ഫോണ്‍ പദ്ധതി അവതാളത്തില്‍. പാതിവഴിയില്‍ കരാർ കമ്ബനികള്‍ പിൻമാറിയതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്. തദ്ദേശവകുപ്പ് നല്‍കിയ ഗുണഭോക്തൃ പട്ടിക കൃത്യമല്ലാത്തതിനാല്‍ പിൻമാറുകയാണ് എന്നാണ് സർക്കാരിന് കമ്ബനിയുടെ അറിയിപ്പ്.
സംസ്ഥാനത്ത് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പിന്നീട് ആദ്യഘട്ടത്തില്‍ 14,000 കുടുംബങ്ങള്‍ക്ക് എന്നായി. ഒരു മണ്ഡലത്തില്‍ 100 പേർ എന്ന കണക്കില്‍ 140 നിയോജക മണ്ഡലങ്ങളില്‍ അത് കൊടുത്ത് തീർക്കാൻ പോലും കഴിഞ്ഞ പത്ത് മാസമായി കെ ഫോണിന് കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തില്‍ ഇനിയും 7,000 കണക്ഷൻ ബാക്കി നില്‍ക്കേയാണ് കമ്ബനിയുടെ പിൻമാറ്റം.
ഉദ്ഘാടന ദിവസം 2,105 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ കിട്ടിയെന്ന് അവകാശപ്പെട്ട കെ ഫോണ്‍ ഇത് വരെ അധികം നല്‍കിയത് വെറും 3,199 കണക്ഷൻ മാത്രമാണ്. 30,438 സർക്കാർ ഓഫീസുകളില്‍ ഇപ്പോഴും 21,072 ഓഫീസുകളില്‍ മാത്രമാണ് കെ-ഫോണ്‍ കണക്ഷൻ ഉള്ളത്. നിലവില്‍ കണക്ഷൻ ഉപയോഗിക്കുന്നവരും കെ-ഫോണ്‍ ഉപേക്ഷിക്കാനുള്ള പദ്ധതിയിലാണ്. വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാകാത്തതാണ് പ്രധാന കാരണം.
അതിനിടെ കെ-ഫോണ്‍ ഉപയോഗിക്കുന്നവർ എത്രയും വേഗം ബില്ലടയ്‌ക്കണമെന്ന നിർദ്ദേശവും അടുത്തിടെ സർക്കാർ മുന്നോട്ട് വച്ചിരുന്നു. 20 Mbps മുതല്‍ 250 Mbps വരെ വേഗമുള്ള ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാനുകളാണ് അവതരിപ്പിച്ചത്. മൂന്ന് മാസത്തേക്ക് 1,794 രൂപ മുതല്‍ 7,494 രൂപ വരെയായിരുന്നു വാടക. എന്നാല്‍ അതിവേഗ ഇന്റർനെറ്റ് നല്‍കുന്നതില്‍ പദ്ധതി സമ്ബൂർണ പരാജയമായിരുന്നു.