അമേരിക്കയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ക്രൂര ആക്രമണം. ചിക്കാഗോയിലെ നോർത്ത് കാംബലിലാണ് സംഭവം. ഹൈദരാബാദ് ലാൻഗർ ഹൗസ് സ്വദേശിയായ സെയ്‌ദ് മസാഹിർ അലിയാണ് നാലംഗ സംഘത്തിന്റെ അതിക്രൂരമായ മർദനത്തിന് ഇരയായത്. ചിക്കാഗോയില്‍ സെയ്‌ദിന്റെ വീടിന് സമീപം മൂന്ന് അക്രമികള്‍ അദ്ദേഹത്തെ പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് അലി. ‘ഞാൻ രാത്രി വീട്ടിലേയ്‌ക്ക് നടക്കുന്നതിനിടെ നാലുപേർ എന്നെ പിന്തുടർന്ന് ആക്രമിച്ചു. നിലത്തുവീണ എന്നെ അവർ ചവിട്ടുകയും മർദിക്കുകയും ചെയ്തു. ദയവായി എന്നെ സഹായിക്കണം.’- മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തമൊലിക്കുന്ന അവസ്ഥയില്‍ അലി സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ അലിക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സൈദ റുഖുലിയ ഫാത്തിമ റിസ്‌വി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. മൂന്ന് മക്കളോടൊപ്പം യുഎസിലെത്തി ഭർത്താവിനെ കാണാൻ തന്നെ അനുവദിക്കണമെന്നും സൈദ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ വംശജരായ നാല് വിദ്യാർത്ഥികളാണ് ഈ വർഷം അമേരിക്കയില്‍ കൊല്ലപ്പെട്ടത്.
19കാരനായ ശ്രേയസ് റെഡ്ഡി ബെനിഗർ എന്ന വിദ്യാർത്ഥിയെ കഴിഞ്ഞയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയായ നീല്‍ ആചാര്യയെ ക്യാംപസിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 16നാണ് ഹരിയാന സ്വദേശിയായ വിവേക് സൈനി (25)യെ ഒരാള്‍ അടിച്ചുകൊന്നത്. മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയായ അകുല്‍ ധവാനെ ജനുവരിയില്‍ ഇല്ലിനോയിസ് ഉർബാന -ചാമ്ബെയ്ൻ സർവകലാശാലയ്ക്ക് പുറത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.