കൊച്ചി: പിതാവെന്ന നിലയില്‍ ചുമതല നിശ്ചയിക്കാന്‍ മതത്തിനും ജാതിക്കും വിശ്വാസത്തിനുമൊന്നും പങ്കില്ലെന്ന് ഹൈക്കോടതി. ഇരു മതവിശ്വാസത്തിലുള്ള മാതാപിതാക്കള്‍ക്കുണ്ടായ മകള്‍ക്ക് ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് പിതാവ് നല്‍കിയ അപ്പീല്‍ ഭാഗികമായി അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
വിവാഹം, പഠനം എന്നിവയ്ക്ക് ചെലവായ തുക ഉള്‍പ്പെടെ മകള്‍ക്ക് ജീവനാംശമായി 16.70 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടതിനെതിരെയാണ് അപ്പീല്‍. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെയാണ് ഉത്തരവ്.
പിതാവ് ഹിന്ദു മത വിശ്വാസിയും മാതാവ് മുസ്ലിം മതവിശ്വാസിയുമായിരുന്നു. മകള്‍ക്ക് മൂന്നു വയസുള്ളപ്പോള്‍ ഇവര്‍ പിരിഞ്ഞു. മാതാവ് വേറെ വിവാഹിതയായി. മകളെ വളര്‍ത്തിയത് മാതാവിന്റെ മാതാപിതാക്കളായിരുന്നു. മാതാപിതാക്കളെ എതിര്‍കക്ഷിയാക്കിയാണ് മകള്‍ ജീവനാംശത്തിന് ഹര്‍ജി നല്‍കിയത്.
ഇരുമതത്തില്‍പ്പെട്ട കുട്ടികളുടെ ജീവനാംശം തീരുമാനിക്കാന്‍ നിലവില്‍ നിയമമില്ല. എന്നാല്‍, യു.എന്‍. കണ്‍വന്‍ഷന്‍ അംഗീകരിച്ച കുട്ടികളുടെ അവകാശപ്രകാരം മാതാപിതാക്കള്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. 1992ല്‍ ഇന്ത്യയും ഈ അവകാശം അംഗീകരിച്ചതാണെന്നും കോടതി കണക്കിലെടുത്തു.