കാൻസര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി അമേരിക്കൻ ഗവേഷകര്‍. ഡിഎൻഎ പരിശോധന വഴി പതിനെട്ട് തരം കാൻസര്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടു പിടിക്കാൻ സാധിക്കുന്ന ബ്ലഡ് പ്രോട്ടീൻ അനാലിസിസ് ടെസ്റ്റാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോകത്താകമാനം പ്രതിദിനം നടക്കുന്ന ആറ് മരണങ്ങളില്‍ ഒന്ന് കാൻസര്‍ മൂലമാണ്. നിലവിലുള്ള കാൻസര്‍ പരിശോധനാ സംവിധാനങ്ങളെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണ് ഈ കണ്ടുപിടുത്തമെന്ന് അമേരിക്കൻ ബയോടെക്ക് കമ്ബനിയായ നോവെല്‍ന അവകാശപ്പെടുന്നു.
ഡിഎൻഎ വഴിയുള്ള രക്ത പരിശോധനയിലൂടെ കാൻസര്‍ സാധ്യതകള്‍ കൃത്യതയോടെ കണ്ടുപിടിക്കാൻ കഴിയുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യ ശരീരത്തിലുള്ള എല്ലാ അവയവങ്ങളിലും കാൻസര്‍ വരാൻ സാധ്യതയുണ്ടോയെന്ന് ഈ ടെസ്റ്റിലൂടെ കണ്ടെത്താൻ കഴിയുമെന്ന് ഗാര്‍ഡിയൻ പത്രം റിപ്പോര്‍ട്ട് ചെയുന്നു. ബ്ലഡ് പ്ലാസ്മയിലെ പ്രോട്ടീൻ പരിശോധിച്ചാല്‍ സാധാരണ സാംപിളില്‍ നിന്ന് കാൻസര്‍ സാംപിള്‍ വേര്‍തിരിച്ച് അറിയാൻ സാധിക്കും. കൂടാതെ ഏതു തരം കാൻസര്‍ ആണെന്നും ഇതില്‍ നിന്ന് വ്യക്തമാകും. പ്ലാസ്മ പരിശോധന സ്ഥിരം ടെസ്റ്റുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉപകാരം ചെയ്യുമെന്നാണ് കാൻസര്‍ ചികിത്സ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ബ്ലഡ് പ്രോട്ടീൻ പരിശോധനയിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ കൃത്യതയോടെ എളുപ്പത്തില്‍ കാൻസര്‍ തിരിച്ചറിയാൻ സാധിക്കും. പരീക്ഷണ ഘട്ടത്തില്‍ 18തരം കാൻസറുകള്‍ ഉള്ള 440 ആളുകളെയും പൂര്‍ണ ആരോഗ്യവാന്മാരായ 44 പേരെയും പരിശോധനക്കു വിധേയരാക്കി. പുരുഷന്മാരിലാണ് കാൻസര്‍ കൂടുതലായി കാണുന്നത്, 93 ശതമാനം. 84 ശതമാനം സ്ത്രീകളിലും കാൻസര്‍ കാണുന്നുണ്ട്. യു കെ യില്‍ നടത്തുന്ന ഗലേറി ടെസ്റ്റിനേക്കാള്‍ കരുത്തുള്ള പരിശോധനയാണ് ഇപ്പോള്‍ വന്നിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.