ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ബാര്‍ ജീവനക്കാരായ മൂന്ന് പേര്‍ പിടിയില്‍. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈല്‍ ഭാഗത്ത് അറവനാട്ട് പുത്തൻപുരയില്‍ വീട്ടില്‍ മെല്‍ബിൻ രാജ് (42), ഇടക്കുന്നം വാരിക്കാട്ട് കവല ഭാഗത്ത് കാഞ്ഞിരത്താംകുന്നേല്‍ വീട്ടില്‍ അരുണ്‍ തോമസ് (38), വാഴൂര്‍ പത്തൊമ്ബതാം മൈല്‍, തണ്ണിമല വീട്ടില്‍ സുഭാഷ് കുമാര്‍ കെ (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഇവര്‍ മൂവരും ചേര്‍ന്ന് ചിറക്കടവ് മണ്ണാറക്കയം സ്വദേശിയായ യുവാവിനെ ബാറിനുള്ളില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പൊന്‍കുന്നം മിഡാസ് ബാറിലെ ജീവനക്കാരായ ഇവരുമായി ബില്ല് സംബന്ധിച്ച് യുവാവ് ബാറിനുള്ളില്‍ വച്ച് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, തുടര്‍ന്ന് ഇവര്‍ യുവാവിനെ ചീത്ത വിളിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരാതിയെ തുടര്‍ന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഇവരെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീപ് റ്റി, എസ്.ഐ അജി പി ഏലിയാസ്, എ.എസ്.ഐ മാരായ അജിത് കുമാര്‍, ബിജു പി.എം, സി.പി.ഓ മാരായ ഷാജി ജോസഫ്, ഷാജി ചാക്കോ, വിനീത് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. പ്രതിഷേധത്തെത്തുടര്‍ന്ന് ബാര്‍ അടച്ചിട്ടിരിക്കുകയാണ്.