സംസ്ഥാനത്ത് ആദ്യമായി സ്വന്തം ലിംഗപരമായ ഐഡന്റിറ്റിയിൽ ഭൂമി രജിസ്റ്റര്‍ ചെയ്ത് ട്രാൻസ്ജെൻഡര്‍. ചാവക്കാട് സ്വദേശി ഫൈസല്‍ ഫൈസുവാണ് ആദ്യമായി ഈ നേട്ടത്തിന് ഉടമയായിരിക്കുന്നത്. രജിസ്ട്രേഷൻ നടപടികള്‍ക്കുള്ള ഫോമില്‍ സ്ത്രീ, പുരുഷൻ എന്നീ രണ്ട് കോളങ്ങള്‍ മാത്രമുണ്ടായിരുന്നത്. ഈ തടസമാണ് ഇപ്പോള്‍ ഒഴിവായത് പിന്നീട് വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട ശേഷമാണ് ഫൈസുവിന് സ്വന്തം പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞത്.
ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.”കേരളത്തില്‍ ആദ്യമായി രജിസ്ട്രേഷൻ മേഖലയില്‍ട്രാൻസ്ജെൻഡര്‍ കോളം അനുവദിപ്പിച്ചു. കഴിഞ്ഞദിവസം കേരളത്തില്‍ ആദ്യമായിചാവക്കാട് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്വന്തം സ്വത്വത്തില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു” – ഫൈസല്‍ ഫൈസു ഫേസ്ബുക്കില്‍ കുറിച്ചു.
രജിസ്ട്രാര്‍ ഓഫീസ്, സാമുഹ്യ നീതി വകുപ്പ്, ഐടി സെല്‍ തുടങ്ങിയ വകുപ്പുകളുടെ ഇടപെടലുകളാണ് ഫൈസല്‍ ഫൈസുവിൻ്റെ നേട്ടത്തിന് കാരണമായത്. നേരത്തെ ആധാരമെഴുത്ത് പൂര്‍ത്തിയാക്കിയെങ്കിലും രജിസ്ട്രേഷനായി നല്‍കിയ രേഖകളില്‍ ട്രാൻസ്ജെൻഡര്‍ എന്ന് രേഖപ്പെടുത്തിയിരുന്നതാണ് ഫൈസുവിന് തിരിച്ചടിയായത്. എന്നാല്‍ സ്വന്തം പേരില്‍ ഒരു തുണ്ടു ഭൂമിയെന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഒരു മാസം നടത്തിയ പരിശ്രമങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.
ഡിസംബര്‍ 18-നാണ് ട്രാൻസ്ജെൻഡര്‍ വിഭാഗത്തിനും ഭൂമി രജിസ്റ്റര്‍ ചെയ്യാം എന്ന അറിയിപ്പ് തൃശ്ശൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിച്ചത്. ഇതിനു ശേഷമാണ് ഫൈസു ചാവക്കാട് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ തൻ്റെ പേരില്‍ നാലര സെൻ്റ് ഭൂമി രജിസ്റ്റര്‍ ചെയ്തത്. വരുംദിവസങ്ങളില്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തിലെ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന നടപടിയാണ് ഫൈസല്‍ ഫൈസുവിൻ്റെ പോരാട്ടത്തിലൂടെ സാധ്യമായിരിക്കുന്നത്.