തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിലിശൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് രേവന്ത് റെഡ്ഡി സത്യവാചകം ചൊല്ലിയത്.ഉപമുഖ്യമന്ത്രിയായി ഭട്ടി വിക്രമാര്‍കയും മന്ത്രിമാരും ഉള്‍പ്പെടെ 11 പേരും ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.
മന്ത്രിമാരില്‍ രണ്ടു പേര്‍ വനിതകളാണ്. 2014ല്‍ സംസ്ഥാനം രൂപവത്കരിച്ച ശേഷം മുഖ്യമന്ത്രിയാകുന്ന ആദ്യ കോണ്‍ഗ്രസ് നേതാവാണ് രേവന്ത് റെഡ്ഡി. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനണ് അദ്ദേഹം. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സൻ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
2014ല്‍ സംസ്ഥാനം രൂപവത്കരിച്ചത് മുതല്‍ ഭരിച്ച ബി.ആര്‍.എസിനെ മലര്‍ത്തിയടിച്ചാണ് 64 സീറ്റുകളുമായി കോണ്‍ഗ്രസ് തെലങ്കാനയില്‍ ഭരണം പിടിച്ചെടുത്തത്. തെലുങ്കാന സംസ്ഥാനത്ത് മുഖ്യമന്ത്രി പദവിയിൽ എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് രേവന്ത് റെഡ്ഡി. ആദ്യ രണ്ട് ടീമുകളിലും ചന്ദ്രശേഖർ റാവുവായായിരുന്നു തെലുങ്കാന മുഖ്യമന്ത്രി.