തെലുങ്കാനയില്‍ അട്ടിമറിക്ക് ശ്രമിച്ചാല്‍ പാര്‍ട്ടിയെ തന്നെ ഇല്ലാതാക്കി കളയുമെന്ന് ബിആര്‍എസിന് മുന്നറിയിപ്പ് നല്‍കി ഡികെ ശിവകുമാര്‍. കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് അട്ടിമറിക്ക് ശ്രമിച്ചാല്‍ ബി ആര്‍ എസിലെ എംഎല്‍എമാരെ താൻ തിരിച്ച് കോണ്‍ഗ്രസിലും എത്തിക്കുമെന്നാണ് സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളിലെ കോണ്‍ഗ്രസ് തന്ത്രജ്ഞനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ തെരെത്തെടുപ്പിനു ശേഷം കോണ്‍ഗ്രസിന്റെ പകുതിയിലധികം എംഎല്‍എമാരെയാണ് ബിആര്‍എസ് സ്വന്തം പാര്‍ട്ടിയില്‍ എത്തിച്ചത്. ഇത്തവണ അത്തരം ശ്രമങ്ങള്‍ ഉണ്ടായാല്‍ താൻ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നാണ് ശിവകുമാര്‍ ബിആര്‍എസ് അധ്യക്ഷൻ കെ ചന്ദ്രശേഖര റാവുവിന് നല്‍കിയ മുന്നറിയിപ്പ്. 119 അംഗ തെലുങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന് 64 -ഉം ബിആര്‍ എസിന് 38 -ഉം ബിജെപിക്ക് 8 -ഉം അംഗങ്ങളാണ് ഉള്ളത്.
7 സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. അതില്‍ സ്വതന്ത്രരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് സാധ്യത. നിലവില്‍ കേവല ഭൂരിപക്ഷമായ 60 നെക്കാള്‍ 4 സീറ്റിന്റെ മാത്രം ആധിപത്യമാണ് കോണ്‍ഗ്രസിനുള്ളത്. അതിനാല്‍ കോണ്‍ഗ്രസില്‍ നിന്നും 10 എംഎല്‍എമാരെയെങ്കിലും ഒപ്പം കൂട്ടിയെങ്കില്‍ മാത്രമേ സര്‍ക്കാരിനെ താഴെയിറക്കാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് മുഖ്യ പ്രതിപക്ഷമായ ബിആര്‍എസിന് ശിവകുമാറിന്റെ മുന്നറിയിപ്പ്.