യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് ആള്‍മാറാട്ടത്തിനും പൊലീസ് കേസെടുത്തു. തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ മറ്റൊരാള്‍ വോട്ട് ചെയ്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഡ്വ. ജുവൈസ് മുഹമ്മദ് നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ പരാതിയും അന്വേഷിക്കും. പരാതിയുടെ വിശദാംശങ്ങള്‍ ഇലക്ഷന്‍ സര്‍വറില്‍ നിന്ന് ആവശ്യപ്പെടുമെന്നും അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.

താന്‍ തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടില്ലെന്നാണ് ജൂവൈസ് മുഹമ്മദ് പരാതിയില്‍ പറയുന്നത്. ആദ്യമായാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടന്നതായി ആരോപിച്ച്‌ ഒരാള്‍ നേരിട്ട് പരാതി നല്‍കുന്നത്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ സോഫ്റ്റ് വെയര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പരാതി നല്‍കിയവരെ കണ്ടെത്തി അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അട്ടിമറി പരാതി നല്‍കിയവരുടെ മൊഴിയെടുത്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ പരാതിയിലാണ് നിലവില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വോട്ട് ചെയ്തുവെന്ന പരാതി തെളിയിക്കാന്‍ പൊലീസിന് മുന്നില്‍ കടമ്ബകളും ഏറെയാണ്. വിത്ത് ഐവൈസി എന്ന അപ്ലിക്കേഷനിലൂടെയാണ് വോട്ടിംഗ് നടന്നത്. വ്യാജ കാര്‍ഡുകള്‍ക്കെല്ലാം ഒരേ നമ്ബറാണ്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തിയ ഏജന്‍സി, അവരുടെ സെര്‍വറിലെ വിവരങ്ങള്‍ പൊലീസിന് കൈമാറണം.

ഏജന്‍സിയുടെ വിശദാംശങ്ങള്‍ അടക്കം അറിയിക്കണെമന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് കത്ത് നല്‍കും. വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതടക്കമുള്ള നടപടിയിലേക്ക് പൊലീസിന് കടക്കേണ്ടിവരും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ ആപ്പ് ഗൂഗിളിലോ, ആപ്പിള്‍ പ്ലേ സ്റ്റോറിലോ ഉള്ളതല്ല. ഈ ആപ്ലിക്കേഷന്‍ വഴി ആരെല്ലാം വ്യാജ കാര്‍ഡുകളുണ്ടാക്കിയെന്ന അന്വേഷണവും സൈബര്‍ സംഘം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ പ്രതികളിലേക്ക് എത്താന്‍ പൊലീസിന് കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസില്‍ നിന്നുതന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങള്‍ ഏറെയും പൊലീസിന് കിട്ടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക