പട്ടായ എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ പലര്‍ക്കും ഓര്‍മ്മ വരുന്നത് അമര്‍ അക്‌ബര്‍ അന്തോണി എന്ന ചിത്രത്തിലെ രംഗങ്ങളായിരിക്കും. പട്ടായയില്‍ പോകാൻ ജീവിതകാലം മുഴുവൻ പണം പണം സ്വരൂപിക്കുന്ന നായകൻമാരാണ് ചിത്രത്തിലുള്ളത്. പട്ടായ എന്ന തീരനഗരത്തിന്റെ പ്രത്യേകതകള്‍ അറിയാത്തവര്‍ വളരെ കുറവായിരിക്കും. ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കായി തായ്‌ലൻഡ് വിസയും ഒഴിവാക്കിയിരിക്കുകയാണ്. അടുത്തമാസം മുതല്‍ 2024 മേയ് വരെയാണ് വിസയില്ലാതെ തന്നെ തായ്‌ലൻഡിലേയ്ക്ക് പോകാൻ ഇന്ത്യക്കാര്‍ക്ക് അവസരം ഒരുങ്ങുന്നത്. എന്നാല്‍ കേട്ടറിഞ്ഞ കഥകള്‍ അല്ലാതെ പട്ടായയുടെ ഉള്ള് എത്രപേര്‍ക്കറിയാം?
പട്ടായയെന്ന് കേള്‍ക്കുമ്ബോള്‍ പൊതുവേ യുവാക്കളുടെ ഉള്ളിലുണ്ടാകുന്ന അര്‍ത്ഥംവച്ച ചിരി അറിവില്ലായ്മയുടേതാണ്. സെക്‌സ് ടൂറിസം ഡെസ്റ്റിനേഷൻ മാത്രമാണ് പലരും കേട്ടറിഞ്ഞ പട്ടായ. എന്നാല്‍ നീലക്കടലിന്റെയും ബുദ്ധക്ഷേത്രങ്ങളുടെയും പ്രകൃതിസൗന്ദര്യത്തിന്റെയും സംസ്‌കാരത്തിന്റെയും നാട് കൂടിയാണ തായ്‌ലൻഡ്. മികച്ചൊരു ഹോളിഡേ ഡെസ്റ്റിനേഷൻ. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. തായ്‌ലൻഡിന്റെ കടലോരമേഖലയാണ് പട്ടായ എന്ന കൊച്ചുപട്ടണം. ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ പട്ടായയും നഗരസൗന്ദര്യം ആസ്വദിക്കാൻ ബാങ്കോക്കുമാണ് വിനോദസഞ്ചാരികള്‍ തിരഞ്ഞെടുക്കുക.
പട്ടായയുടെ പ്രശസ്‌തിക്ക് കാരണം അലസരായ തായ് പുരുഷൻമാർ: 1950കളുടെ അവസാനമാണ് പട്ടായ എന്ന പേര് പ്രശസ്‌തമായി തുടങ്ങിയത്. അവിടെയും അമേരിക്കക്കാരുടെ കടന്നുകയറ്റം തന്നെയാണ് ഇതിന് കാരണമായതും. മത്സ്യബന്ധ തുറമുഖം മാത്രമായിരുന്ന പട്ടായയെ സെക്‌സ് നഗരമാക്കി മാറ്റിയതിന് പിന്നിലും ഇവര്‍ തന്നെയാണ്. വിയറ്റ്‌നാം യുദ്ധക്കാലത്ത് അമേരിക്കൻ ഭടന്മാര്‍ തമ്ബടിച്ചത് പട്ടായയിലാണ്. തായ്‌ലൻഡ് സെക്‌സ് ടൂറിസത്തിന്റെ ആദ്യകാല ഉപഭോക്താക്കള്‍ അമേരിക്കൻ സൈനികരായിരുന്നു.
സുന്ദരികളും നിര്‍ധനരുമായ തായ് പെണ്‍കുട്ടികളെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി അവര്‍ ഡോളറുകള്‍ കാണിച്ച് മയക്കി. പിന്നെയത് തായ് യുവതികളുടെ ജീവിതോപാധിയായി മാറി. തായ്‌ലൻഡിലെ ഏത് നഗരത്തില്‍ ചെന്നാലും ഇപ്പോള്‍ റെഡ് സ്‌ട്രീറ്റുകള്‍ കാണാം.പന്ത്രണ്ടോ പതിമൂന്നോ വയസാകുമ്ബോള്‍ നഗരങ്ങളിലെ വേശ്യാലയങ്ങളിലും ബാറുകളിലും ജോലിക്കെത്തുന്ന തായ് പെണ്‍കുട്ടികള്‍ 25 വയസാകുമ്ബോഴേക്കും തിരികെ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുന്നു. തുടര്‍ന്ന് വിവാഹജീവിതവും. അലസജീവിതം നയിക്കുന്ന തായ്‌ലൻഡിലെ ആണ്‍പ്രജകളാണ് പട്ടായയുടെ ഇന്നത്തെ പ്രശസ്‌തിയുടെ പ്രധാന കാരണം. തായ്‌ലാൻഡിലെ എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ ഏറെയും സ്ത്രീകളാണ്. ആണുങ്ങള്‍ കൂടുതലും വലിയ അദ്ധ്വാനമില്ലാത്ത ചെറുകിട ജോലികളായിരിക്കും ചെയ്യുക. വേശ്യാവൃത്തിക്കായി തൊഴിലിടത്തേക്ക് ഭാര്യമാരെ കൊണ്ടുവിടുന്ന പുരുഷൻമാരും ഇവിടെയുണ്ട്.