81.5 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബ്ബിൽ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാക്കറായ pwn0001 ആണ് മോഷ്ടിച്ച വ്യക്തി വിവരങ്ങൾ ഡാർക്ക് വെബ്ബിൽ പരസ്യമാക്കിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കോവിഡ് 19 ടെസ്റ്റിങ് സമയത്ത് ശേഖരിച്ച വിവരങ്ങളാണ് ഇവയെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്. എന്നാൽ എവിടെ നിന്നാണ് വിവരം ചോർന്നത് എന്ന് വ്യക്തമല്ല.
ആധാർ, പാസ് പോർട്ട് വിവരങ്ങൾ, പേരുകൾ, ഫോൺ നമ്പറുകൾ, സ്ഥിരമായതും താൽകാലികമായതുമായ മേൽവിലാസങ്ങൾ എന്നിവ ചോർന്ന വിവരങ്ങളിലുണ്ട്.
റിസെച്ചൂരിറ്റി എന്ന അമേരിക്കൻ സൈബർ സുരക്ഷാ സ്ഥാപനമാണ് വിവരച്ചോർച്ച കണ്ടെത്തിയത്. ഒക്ടോബർ 9 നാണ് pwn0001 ഈ വ്യക്തിവിവരങ്ങൾ പരസ്യമാക്കിയത്. ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾ അടങ്ങുന്ന ഒരു ലക്ഷത്തോളം ഫയലുകൾ റിസെക്യൂരിറ്റി ഗവേഷകർ കണ്ടെത്തി. ഈ വിവരങ്ങൾ ശരിയാണെന്ന് തെളിയ്ക്കാൻ ‘വെരിഫൈ ആധാർ’ സംവിധാനം വഴി ചിലരുടെ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു.
കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ അധികൃതർ ഐസിഎംആറിനെ വിവരച്ചോർച്ച സംഭവിച്ച വിവരം അറിയിച്ചിട്ടുണ്ട്. ഐസിഎംആർ, നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലാണ് കോവിഡ് കാലത്ത് ശേഖരിച്ച വ്യക്തിവിവരങ്ങളുള്ളത്. ഇതിൽ എവിടെ നിന്നാണ് വിവരം ചോർന്നത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.