യൂസ്ഡ്കാര്‍ ഷോറൂം ജീവനക്കാര്‍ മര്‍ദ്ദിച്ചതായി യുവതിയുടെയും സുഹൃത്തുക്കളുടെയും പരാതി. വൈറ്റില ട്രൂ വാല്യു ഷോറൂമിലെ ജീവനക്കാര്‍ക്കെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഷോറൂമിലെ അഞ്ച് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരുമാലൂര്‍ സ്വദേശികളായ സോഫിയ, ശ്രുതി, നിധിൻ ,ഷംസീര്‍ എന്നിവര്‍ കാറ് വാങ്ങിയതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഷോറൂമില്‍ എത്തിയത്. ഷോപ്പിലെത്തിയ ഇവരെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമാണ്.
വൈറ്റിലക്കടുത്ത് മാരുതി ട്രൂ വാല്യൂ ഷോറൂമില്‍ എത്തിയ ഇവരെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും സ്പാനര്‍ കൊണ്ട് തലക്ക് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. മര്‍ദ്ദനമേറ്റ സോഫിയുടെ ബന്ധു മൂന്ന് മാസം മുൻപ് ട്രൂ വാല്യുവില്‍ നിന്ന് വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം ഇതുവരെ ബന്ധുവിന്റെ പേരിലേക്ക് മാറ്റിയിട്ടില്ല. അതിനെ കുറിച്ച് ട്രൂ വാല്യുക്കാരോട് ചോദിച്ചപ്പോള്‍ വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങി.
അതിനുശേഷവും ഉടമസ്ഥാവകാശം മാറ്റാതായതോടെ സോഫിയ സുഹൃത്തുക്കളുമൊത്ത് ട്രൂ വാല്യു ഷോറൂമിലെത്തി. ഷോറൂമിലെത്തിയ ഇവരെ മാനേജര്‍ മുറിയില്‍ പൂട്ടിയിടുകയും പെണ്‍കുട്ടികളോട് അസഭ്യമായി പെരുമാറുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സുഹൃത്തുക്കളെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ദേഹത്ത് കയറി പിടിച്ച് ഉപദ്രവിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടികളുടെ മൊഴിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വലിയ വിശ്വസ്തതയുള്ള സ്ഥാപനം ട്രൂ വാല്യൂ എങ്ങനെയുണ്ട് അവസ്ഥകൾ കണ്ടറിയുക നമ്മുടെ നാടിന്റെ അവസ്ഥ ഇന്നത്തെ
Posted by Sooraj Ameer on Monday, 23 October 2023
ഇവരെ മുറിയില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞ ജീവനക്കാര്‍ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് തുറന്നുവിട്ടത്. ട്രൂവാല്യുവില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയും മര്‍ദ്ദനത്തിന് കൂട്ടുനിന്നെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു. പരാതിയില്‍ മാനേജരായ ജോസിനെതിരെയും കണ്ടാല്‍ അറിയാവുന്ന നാല് ജീവനക്കാര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പ്രതികള്‍ അഞ്ച് പേരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.