ബെംഗളുരു: ഭര്‍ത്താവ് തന്നോട് അന്യ പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിര്‍ബന്ധിക്കുന്നെന്ന പരാതിയുമായി ഭാര്യ. ബെംഗളുരു സ്വദേശിനിയായ 42 കാരിയാണ് ഭര്‍ത്താവ് അയാളുടെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാൻ തന്നെ നിര്‍ബന്ധിക്കുന്നതായി പരാതി നല്‍കിയത്. ബെംഗളൂരുവിലെ അമൃതഹള്ളി പൊലീസ് സ്‌റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണമാരംഭിച്ചു.
സുഹൃത്തുക്കളുമായി കിടക്ക പങ്കിടണമെന്ന ആവശ്യം നിരാകരിച്ചതോടെ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്നും ഭാര്യ നല്‍കിയ പരാതിയിലുണ്ട്. അമൃതഹള്ളി പൊലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ നല്‍കുന്ന വിവരപ്രകാരം ഭര്‍ത്താവ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അവരുടെ സ്വകാര്യ നിമിഷങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും, അവരുമായി അടുപ്പം പുലര്‍ത്താൻ തന്നെ നിര്‍ബന്ധിക്കുന്നുണ്ടെന്നും പരാതിക്കാരി പറയുന്നു. അവള്‍ വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
2007-ല്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. 11 വയസുള്ള ഒരു മകനോടും 10 വയസുള്ള മകളോടുമൊപ്പം ബെംഗളുരു ബല്ലാരി റോഡിലെ ഒരു അപ്പാര്‍ട്ട്മെന്‍റിലാണ് കുടുംബം താമസിക്കുന്നത്. ഭര്‍ത്താവിന്‍റെ മൊബൈലിലെ ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ അവരുടെ സ്വകാര്യ നിമിഷങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്‌തത് കണ്ടതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ലൈംഗിക തൊഴിലാളികളോട് അവരുടെ വിലയെപ്പറ്റി ചോദിക്കുന്ന മെസേജുകള്‍ താൻ കണ്ടു. ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പം ആസ്വദിക്കുന്നതിനെക്കുറിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചര്‍ച്ച ചെയ്യുന്ന സന്ദേശങ്ങളും താൻ കണ്ടെന്ന് ഭാര്യ നല്‍കിയ പരാതിയിലുണ്ട്.
താൻ കണ്ട മെസേജുകളെപ്പറ്റി ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അയാള്‍ തന്നെ ശകാരിച്ചതായി പരാതിക്കാരി പറയുന്നു. ഒരു പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചാല്‍ തനിക്കും കുട്ടികള്‍ക്കും ചിലവിന് നല്‍കില്ലെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. അടുത്തിടെ ഭര്‍ത്താവ് അയാളുടെ സുഹൃത്തുക്കളുമായി താന്‍ ശാരീരികബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിക്കുകയാണ്. അനുസരിക്കാതിരുന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാൻ പരാതിക്കാരിയുടെ മാതാപിതാക്കളെ അടക്കം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇവിടെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമൃതഹള്ളി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഐപിസി സെക്ഷൻ 498 എ (ക്രൂരത), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അമൃതഹള്ളി പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അടുത്ത പടിയായി കേസില്‍ ചോദ്യം ചെയ്യാൻ പരാതിക്കാരിയുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്താനാണ് പൊലീസിന്‍റെ നീക്കം.