കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിന്‍റെ തുടരെത്തുടരെയുള്ള സംസ്ഥാനാന്തര യാത്രകള്‍ ദഹിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഗവര്‍ണര്‍ പദവി ഏറ്റെടുത്ത ശേഷം വര്‍ഷത്തില്‍ 73 തവണയാണ് ആനന്ദബോസ് സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്തത്. ഓരോ വര്‍ഷവും ഗവര്‍ണര്‍മാര്‍ക്ക് സംസ്ഥാനത്തിന് പുറത്ത് അനുവദനീയമായ യാത്രകളുടെ പരിധി ബംഗാള്‍ ഗവര്‍ണര്‍ ലംഘിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തി.

കേരളത്തില്‍ പൂജ: ഈ വര്‍ഷം ആനന്ദബോസിന്‍റെ അനുവദനീയമായ യാത്രകളുടെ പരിധി അവസാനിച്ചതിനാല്‍ ഇനിയങ്ങോട്ട് ബംഗാളിന് പുറത്തു പോകുന്നതിന് അദ്ദേഹത്തിന് ഡല്‍ഹിയില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരും. എല്ലാ മാസവും പന്ത്രണ്ടാം തിയതി കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ആനന്ദബോസ് പൂജ നടത്തിക്കാറുണ്ടെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഗവര്‍ണറുടെ അടിക്കടിയുള്ള കേരള യാത്രയുടെ കാരണമിതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള- ഡല്‍ഹി- കൊല്‍ക്കത്ത റൂട്ടിലും തിരിച്ചും പല തവണ യാത്ര ചെയ്തതിനു പുറമേ ബംഗാളിനകത്തും നിരന്തരം ആനന്ദ ബോസ് യാത്ര ചെയ്തിരുന്നു. ഗവര്‍ണറുടെ പെട്ടെന്നുള്ള യാത്രകള്‍ക്ക് എക്സ്പ്രസ് ബുക്കിങ്ങ് നടത്താന്‍ മാത്രം മൂന്ന് ട്രാവല്‍ ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. ഗവര്‍ണറുടെ യാത്രകള്‍ക്ക് വേണ്ടി വരുന്ന ഭീമമായ ചെലവും ആശങ്കയുണര്‍ത്തുന്നതാണ്.

ആദ്യം സിവില്‍ സര്‍വീസ് പിന്നെ ഗവര്‍ണര്‍: 2022 നവംബര്‍ 23 നാണ് സിവി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റത്. ആലപ്പുഴ ജില്ലയിലെ മാന്നാനത്ത് ജനിച്ച സിവി ആനന്ദബോസ് 1977 ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചത്. വിരമിച്ച ശേഷം സാമൂഹിക മണ്ഡലത്തില്‍ സജീവമായിരുന്ന സിവി ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുകയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള ആനന്ദബോസിന്‍റെ ഗവര്‍ണര്‍-മുഖ്യമന്ത്രി ഏറ്റുമുട്ടലുകളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക