ഏകദിന ലോകകപ്പ് ക്രിക്കറ്റിനിടെ ദില്ലി അരുണ്‍ ജെയ‌്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആരാധകരുടെ പൊരിഞ്ഞ അടി നടന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മത്സരത്തിലാണ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് എന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ടാണ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് എന്ന് വ്യക്തമല്ലെങ്കിലും വാക്കേറ്റത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
വാക്കുതര്‍ക്കത്തിനിടെ ഒരു ആരാധകനെ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ ആരാധക ഏറ്റുമുട്ടലിന്‍റെ വീഡിയോ ക്രിക്‌അഡിക്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ആ വീഡിയോ കാണാം.
മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ ജയം അഫ്‌ഗാനിസ്ഥാനെതിരെ സ്വന്തമാക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 273 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടിയപ്പോള്‍ രോഹിത് ശര്‍മ്മ (84 പന്തില്‍ 131), ഇഷാന്‍ കിഷന്‍ (47 പന്തില്‍ 47), വിരാട് കോലി (56 പന്തില്‍ 55*) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ 35 ഓവറില്‍ ജയം സ്വന്തമാക്കി. കോലിക്കൊപ്പം ശ്രേയസ് അയ്യര്‍ (23 പന്തില്‍ 25*) പുറത്താവാതെ നിന്നു.
സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 272/8 (50), ഇന്ത്യ- 273/2 (35). തകര്‍പ്പന്‍ സെഞ്ചുറിയുമായി രോഹിത്താണ് കളിയിലെ താരം. റാഷിദ് ഖാനാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റും വീഴ്ത്തിയത്.നേരത്തെ, ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമര്‍സായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് അഫ്‌ഗാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര നാലും ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഷര്‍ദുല്‍ താക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും പേരിലാക്കി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക