കേരളത്തിൽ ഭരണവിരുദ്ധ വികാരം ഏറ്റവും ശക്തമാണ്. എങ്കിലും ഇതുകൊണ്ട് മാത്രം കോൺഗ്രസിന് തിരികെ അധികാരത്തിലെത്താൻ സാധിക്കുകയില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിക്കുന്ന മലയാളി യുവാവ് പറയുന്നത്. കോഴിക്കോട് സ്വദേശിയായ റാഷിദ് എന്ന യുവാവാണ് കൃത്യമായ ഈ രാഷ്ട്രീയ നിരീക്ഷണം നടത്തുന്നത്. മറുനാടൻ ടിവിയുമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യകാരണസഹിതം കോൺഗ്രസിനെ തിരികെ അധികാരത്തിൽ എത്താനുള്ള വെല്ലുവിളികൾ ചൂണ്ടിക്കാട്ടുന്നത്.
തന്റെ അഭിമുഖത്തിൽ റാഷിദ് ചൂണ്ടിക്കാട്ടുന്ന കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു. കോൺഗ്രസിൻറെ അടിസ്ഥാന വോട്ടുകൾ 38 ശതമാനം മാത്രമാണ്. ഭരണവിരുദ്ധ വികാരം കോൺഗ്രസിന് രണ്ടോ മൂന്നോ ശതമാനം വോട്ടുകൾ അധികമായി നേടിക്കൊടുക്കും. എങ്കിലും വിജയത്തിലേക്ക് എത്തുവാൻ വീണ്ടും ഒരു രണ്ടു മൂന്നു ശതമാനം വോട്ടെങ്കിലും അധികമായി നേടണം. ഇത് നേടണമെങ്കിൽ അടിസ്ഥാന വോട്ടുകൾ വികസിച്ചേ മതിയാവൂ.
കോൺഗ്രസും യുഡിഎഫും ഒരാൾകൂട്ടമാണ്. മുസ്ലിം ക്രിസ്ത്യൻ മേഖലകളിലുള്ള അടിസ്ഥാന വോട്ടുകളിൽ യുഡിഎഫിന് കുറവ് വന്നിട്ടുണ്ട്. ഇതിനു പ്രധാനപ്പെട്ട ഒരു കാരണം യുഡിഎഫി നേതാക്കളുടെയും കോൺഗ്രസ് നേതാക്കളുടെയും ഐക്യം ഇല്ലായ്മയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള മൈക്ക് വിഷയം തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിച്ച ഹൈപ്പ് കോൺഗ്രസിന് നഷ്ടപ്പെടുത്തി മുതലായ കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന് ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു. അഭിമുഖത്തിന്റെ വീഡിയോ ചുവടെ കാണാം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുവാൻ ഉണ്ടായ പ്രധാന കാരണം ശബരിമല വിഷയം വീണ്ടും ഉയർത്തിക്കൊണ്ടു വന്നതാണെന്ന് എന്ന നിരീക്ഷണമാണ് അദ്ദേഹം നടത്തുന്നത്. ഒരു വിഷയത്തിന്റെ പേരിൽ ഒരു തവണയേ ജനങ്ങൾ വോട്ട് ചെയ്യുകയുള്ളൂ. ശബരിമലയിലെ സർക്കാർ വിരുദ്ധ വികാരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടായി മാറി എന്നതിനാൽ തന്നെ പിന്നീട് നിയമസഭയിൽ അതൊരു വിഷയമായില്ല എന്ന നിരീക്ഷണമാണ് അദ്ദേഹം നടത്തുന്നത്.
യുഡിഎഫും കോൺഗ്രസ്സും ഉയർത്തുന്ന അഴിമതി ആരോപണങ്ങളിലെ പോരായ്മയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അഴിമതി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളും അവരെ ബോധ്യപ്പെടുത്തണം. ഇത് പലപ്പോഴും സാധിക്കുന്നില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. പക്ഷേ ജന ജീവിതത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ സജീവമായി ഇടപെടുവാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല എന്നത് വലിയ പോരായ്മയാണെന്നും അദ്ദേഹം പറയുന്നു.