മേഘസ്ഫോടനത്തെത്തുടർന്ന് സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിനിടെ ഒഴുകിപ്പോയ സൈന്യത്തിന്റെ വെടിക്കോപ്പ് ശേഖരം പൊട്ടിത്തെറിച്ചു. ടീ നദി തീരത്തുള്ള റാങ്പോയിലാണു പൊട്ടിത്തെറിയുണ്ടായത്. ഇതേത്തുടർന്ന് വലിയ സ്ഫോടനവും കനത്ത പുകയും ഉണ്ടായി. പൊട്ടിത്തെറിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മിന്നൽ പ്രളയത്തിനിടെ വെടിമരുന്ന് ഒഴുകിപ്പോയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളും വെള്ളത്തിലൂടെ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
There was a blast in the river bank of Teesta river near Rangpo.#sikkimflood pic.twitter.com/KyUC0qHn4H
— Jyoti Mukhia (@jytmkh) October 6, 2023
കഴിഞ്ഞ ദിവസം പ്രളയജലത്തിൽ ഒഴുകിയെത്തിയ ഷെൽ വീട്ടിലെത്തിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ബംഗാളിലെ ജപായ്ഗുഡി സ്വദേശിയായ ആൺകുട്ടി മരിച്ചിരുന്നു. 2 സ്ത്രീകളടക്കം 5 പേർക്കു പരുക്കേറ്റു. ഇതിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. സൈനികക്യാംപും സൈനികവാഹനങ്ങളും പ്രളയത്തിൽ മുങ്ങിയിരുന്നു. 23 സൈനികരെയും കാണാതായി.