തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ ഡി.പി.ആര്‍. നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആറ് ഭാഗങ്ങളായി 3773 പേജുകള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായാണ് ഡി.പി.ആര്‍. പൂര്‍ത്തീകരിച്ചിരിക്കുന്നത്.
മുമ്പ് ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍, മറുപടിയില്‍ ഡി.പി.ആര്‍. വിവരങ്ങളില്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നിയമസഭാ വെബ്സൈറ്റിലുള്‍പ്പെടെ ഡി.പി.ആര്‍. പുറത്തുവിട്ടിരിക്കുന്നത്.
ധ്രുതഗതിയില്‍ നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ 320 പേജുള്ള അന്തിമ വിവരങ്ങളും ഡി.പി.ആറിനൊപ്പമുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്പ്‌മെന്റാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. ഡോ. ടി.ആര്‍. വിനോദ് അധ്യക്ഷനായ വിദഗ്ധ സംഘമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സില്‍വര്‍ലൈന്‍ കടന്നു പോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്ത് സംഭവിക്കുമെന്നുള്ള കണക്കുകളും ഇതിലുണ്ട്.
സ്‌റ്റേഷനുകളുടെ രൂപരേഖയും ഡി.പി.ആറിലുണ്ട്. 2025-26ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഡി.പി.ആറിലുള്ളത്. ആദ്യ ഘട്ടത്തില്‍ നെടുമ്പാശേരി വിമാനത്താവളവുമായി പദ്ധതി ബന്ധിപ്പിക്കും. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കും ദേവാലയങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നതാണ് രണ്ടര വര്‍ഷമെടുത്ത് തയാറാക്കിയ ടി.പി.ആര്‍. 620 പേജുള്ള സാധ്യതാ പഠനവും ഡി.പി.ആറിന്റെ ഭാഗമായുണ്ട്. 203 പേജുള്ളതാണ് ട്രാഫിക് സര്‍വേ. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന ഇന്ധന ലാഭം, സമയ ലാഭം എന്നിവയെല്ലാം ട്രാഫിക് സര്‍വേയില്‍ ഉള്‍പ്പെടും. വിദേശ സഞ്ചാരികളെ ലക്ഷ്യം വച്ച് ടൂറിസ്റ്റ് ട്രെയിനും പദ്ധതിയുടെ ഭാഗമായുണ്ടാകും.