രക്ഷിതാക്കളുടെ സംരക്ഷണം വളരെ പ്രാധാന്യത്തോടെ കാണുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. ഇന്ന് വിദേശത്തുള്ള പലരും തങ്ങളുടെ മാതാപിതാക്കള്‍ക്ക് ആവശ്യമായതെല്ലാം നാട്ടില്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ അവരുടെ ഒറ്റപ്പെടലിന് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. റിട്ടയര്‍മെന്റ് ഫ്ളാറ്റുകളുടെ സ്വീകാര്യത വര്‍ദ്ധിച്ചതോടുകൂടി അതിനും മാറ്റമുണ്ടായിരിക്കുന്നു. മക്കള്‍ വളര്‍ന്നുകഴിഞ്ഞാല്‍ പിന്നീട് തീരുമാനമെല്ലാം അവര്‍പറയുന്നതുപോലെ എന്ന സമ്ബ്രദായത്തില്‍ നിന്നും, വിരമിക്കല്‍ പ്രായത്തിലും തങ്ങളുടെ സ്വാതന്ത്ര്യത്തിനും ഇഷ്‌ടത്തിനുമനുസരിച്ച് ജീവിതം ചെലവഴിക്കാൻ അച്ഛനമ്മമാര്‍ക്ക് ഇത്തരം കമ്മ്യൂണിറ്റി ഫ്ളാറ്റ് /വില്ല സമുച്ചയങ്ങള്‍ ധൈര്യം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.
മൂന്ന് വര്‍ഷത്തിനിടയില്‍ ഇത്തരം റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റികള്‍ക്ക് വളരെ വലിയ വളര്‍ച്ചയാണ് ഇന്ത്യയില്‍ സംഭവിച്ചത്. ഓരോവര്‍ഷവും 10 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന റെക്കോഡിലേക്ക് ചൈനയെ മറികടന്ന് ഇന്ത്യ കുതിക്കുകയാണ്. 65 വയസ് കഴിഞ്ഞവരുടെ എണ്ണം നിലവില്‍ ഇന്ത്യയില്‍ 1.4 ബില്യണില്‍ അധികമാണ്. 2050 ആകുമ്ബോഴേക്കും ഇത് ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ആകെ ജനസംഖ്യയുടെ 15 ശതമാനം.
ഏറ്റവും രസകരമായ മറ്റൊരു കാര്യം റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റി ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ ആഗോള പ്രശസ്തരായ കൊളംബിയ പസഫിക് ഗ്രൂപ്പ് ഏഷ്യയിലെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ഇന്ത്യൻ സംസ്‌കാരത്തില്‍ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് മനസിലാക്കിയായിരുന്നു കമ്ബനിയുടെ പിന്മാറ്റം. എന്നാല്‍ അടുത്ത കാലത്തായി സാഹചര്യം മാറിയതറിഞ്ഞ് 24 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കൊളംബിയ പസഫിക് ഗ്രൂപ്പ് ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. 10 കമ്മ്യൂണിറ്റി ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിലവില്‍ കമ്ബനിക്ക് രാജ്യത്തുണ്ട്.
അഞ്ചോളം എണ്ണത്തിന്റെ നിര്‍മ്മാണം നടന്നുവരികയുമാണ്. അതില്‍ കൂടുതലും കേരളം അടങ്ങുന്ന തെന്നിന്ത്യയില്‍ ആണെന്നതും ശ്രദ്ധേയമാണ്.2007ല്‍ നിയമം പരിഷ്‌കരിക്കപ്പെട്ടതിന് ശേഷം രക്ഷിതാക്കളെ സംരക്ഷിക്കാതിരിക്കുന്നതോ, ഉപേക്ഷിക്കുന്നതോ ഇന്ത്യയില്‍ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണകമ്ബനികള്‍ വളരെ ശ്രദ്ധയോടെയാണ് റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റി ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. 2026ല്‍ മാത്രം തുറക്കാൻ ഉദ്ദേശിക്കുന്ന ബംഗളൂരുവിലെ ഒരു റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റി ഫ്ളാറ്റ് സമുച്ചയത്തിലെ 70 ശതമാനം ഫ്ളാറ്റുകളും വിറ്റഴിക്കപ്പെട്ടു കഴിഞ്ഞു. 68 ലക്ഷത്തിനാണ് ഓരോ ഫ്ളാറ്റും വിറ്റഴിക്കപ്പെട്ടതത്രേ.
കേരളത്തില്‍ ഭാവിയില്‍ അടഞ്ഞുകിടക്കപ്പെടുന്ന വീടുകളുടെ എണ്ണം താമസക്കാരുള്ളതിനേക്കാള്‍ കൂടുതലാകുമെന്നാണ് മുരളി തുമ്മാരുകുടി അടക്കമുള്ള വിദഗ്‌ദ്ധരുടെ പ്രവചനം. അതുകൊണ്ടുതന്നെ സ്വതന്ത്ര വീടുകളുടെ മൂല്യം നഷ്ടപ്പെടുമെന്നും ടൗണുകൾ കേന്ദ്രീകരിച്ചുള്ള ഇത്തരം താമസ സമുച്ചയങ്ങളുടെ വില ഉയരും എന്നുമാണ് വിലയിരുത്തപ്പെടുന്നത്. വീടെത്ര വലുതായാലും നോക്കാൻ ആളില്ലെങ്കില്‍ തങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നാണ് പ്രായമാകുന്നവര്‍ ചിന്തിക്കുക. അതുകൊണ്ടുതന്നെ ജീവിതകാലത്തെ അദ്ധ്വാനത്തിന്റെ ഫലം ഇത്തരം റിട്ടയര്‍മെന്റ് ഹോമുകളിലും ഫ്ളാറ്റുകളിലും അവര്‍ നിക്ഷേപിക്കുന്നത് തികച്ചും ഉചിതമായ തീരുമാനമാണെന്നേ പറയാൻ കഴിയൂ. കൂടുതല്‍ സുരക്ഷിതവും അതിലുപരി സമാധാനവും സന്തോഷവും പകരുന്നവര്‍ക്കൊപ്പം അവര്‍ പിന്നീടുള്ള ജീവിതം സുന്ദരമാക്കട്ടെ എന്ന് നമുക്ക് ആശംസാക്കാം.