വയനാട്ടില്‍ ഓണ്‍ലൈൻ ആപ്പില്‍ നിന്നും കടമെടുത്ത യുവാവ് ജീവനൊടുക്കി. അരിമുള സ്വദേശി ചിറകോണത്ത് അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്ബത്തിക ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈൻ ആപ്പില്‍ നിന്നും കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ പറയുന്നു.
അരിമുള എസ്റ്റേറ്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പിന്റെ ഭീഷണിയെന്നാണ് സംശയിക്കുന്നത്. കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞദിവസം അജ്ഞാത നമ്ബറില്‍ നിന്ന് ലഭിച്ചിരുന്നു.അജയ് രാജ് ലോണ്‍ ആപ്പില്‍നിന്നു കടം എടുത്തിരുന്നതായി സൂചനയുണ്ട്. മെസേജ് വന്ന അജ്ഞാത നമ്ബറിലേക്ക് അജയ് രാജ് ആത്മഹത്യ ചെയ്ത വിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയും പണമടയ്ക്കെന്ന് പറഞ്ഞ് അശ്ലീലം പറയുകയും ചെയ്തു. 5000 രൂപയാണ് തരാനുള്ളതെന്നും അറിയിച്ചു.
വ്യാജ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അജയ് രാജിന്റെ സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. അജയ് രാജിന്റെ ഫേസ്‌ബുക് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായാണ് വിവരം. ഹിന്ദി സംസാരിക്കുന്ന ആളുകള്‍ പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. അജയ് രാജിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത പൊലീസ്, വിശദമായ പരിശോധന നടത്തുകയാണ്.
മീനങ്ങാടി മേഖലയില്‍ ലോട്ടറി വില്‍പ്പനക്കാരനായിരുന്നു അജയ് രാജ്. പതിവുപോലെ വില്‍പ്പനയ്ക്കുള്ള ലോട്ടറി എടുക്കാനായിപ്പോയ അജയ് രാജിനെ കാണാതാവുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതിനിടെ അരിമുള എസ്റ്റേറ്റിനോടു ചേര്‍ന്ന് അജയ് രാജിന്റെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉച്ചയോടെ അജയ് രാജിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി ഒരു സുഹൃത്തിന്റെ ഫോണിലേക്ക് അജയ് രാജിന്റെ മോര്‍ഫ് ചെയ്ത വ്യാജ ചിത്രങ്ങള്‍ എത്തുന്നത്. അതോട് കൂടിയാണ് എല്ലാവര്‍ക്കും സംശയമുണ്ടായത്. പിന്നീട് കുടുംബത്തിലെ ചിലര്‍ക്ക് കൂടി ഇത്തരത്തില്‍ ചിത്രങ്ങള്‍ വന്നു എന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോണ്‍ ആപ്പില്‍ നിന്നും 5000 രൂപ വായ്പ എടുത്തു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാളുടെ ഫോണ്‍ മീനങ്ങാടി പൊലീസിന്റെ കസ്റ്റഡിയിലാണ്. പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. കൂടാതെ ഇയാള്‍ക്ക് മറ്റ് സാമ്ബത്തിക ബാധ്യത കൂടി ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്ബ് കൊച്ചിയില്‍ ദമ്ബതികളും മക്കളും ഓണ്‍ലൈൻ ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു. പിന്നാലെയാണ് വയനാട്ടിലെ സംഭവവും. ലോണ്‍ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങള്‍ യുവതിയുടെ ഫോണില്‍ നിന്ന് ലഭിച്ചിരുന്നു. കൂടാതെ സംഘം യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ബന്ധുക്കളുടെ ഫോണുകളിലേക്ക് അയച്ചതായും വിവരമുണ്ട്.
കൊച്ചി കടമക്കുടിയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷമായിരുന്നു ദമ്ബതികള്‍ തൂങ്ങി മരിച്ചത്. നാലംഗ കുടുംബത്തിന്റെ മരണത്തിന് പിന്നില്‍ വോലറ്റ് ബാങ്കിങ് (ഓണ്‍ലൈൻ വായ്പ) തട്ടിപ്പ് സംഘത്തിന്റെ ഭീഷണി കാരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു. വായ്പാ പണം നല്‍കിയില്ലെങ്കില്‍ ഇത്തരത്തിലുള്ള നഗ്‌ന ഫോട്ടോകളും വിഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുമെന്നു വ്യക്തമാക്കുന്നതും ഹിന്ദിയിലുള്ളതുമായ വാട്‌സാപ് സന്ദേശവും ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തത്.