ബാര്‍ കോഴക്കാലത്ത് പണം മേശപ്പുറത്ത് കൊണ്ടുവച്ചിട്ടുപോലും അത് വാങ്ങിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് തനിക്കുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ബാര്‍ കോഴക്കാലത്ത് കാശും കൊണ്ടുപോയി മേശപ്പുറത്തുവെച്ചിട്ടും കാശ് വാങ്ങിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് എനിക്കുണ്ട്. കൈകൊണ്ട് വാങ്ങിയിട്ടില്ല എന്നേ ഞാൻ പറയുന്നുള്ളൂ. അല്ലാത്ത വിശുദ്ധിയില്‍ ഈ ലോകത്താരും പാര്‍ട്ടികള്‍ നടത്തുന്നുണ്ടാവില്ല. സംഭാവന ലീഗലൈസ് ചെയ്യാൻ നിയമപരിഷ്കാരം നടക്കുന്ന കാലമാണ്’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവിധ പാര്‍ട്ടികളുടെ നേതാക്കളുടെ പേരാണ് പുറത്തുവന്നിരിക്കുന്നത്. നേതാക്കള്‍ സംഭാവന വാങ്ങിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അതിന് രസീതും കൊടുത്തിട്ടുണ്ടാകും, കണക്കും വെച്ചിട്ടുണ്ടാകും. അത്രയേ അതില്‍ കാര്യമുള്ളൂ. മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും പ്രസ്സ് ക്ലബ്ബുകളും അടക്കമുള്ളവര്‍ പണം വാങ്ങിയിട്ടുണ്ട്. ചാരിറ്റിയും സ്പോണ്‍സര്‍ഷിപ്പും പരസ്യവുമൊക്കെ യാഥാര്‍ത്ഥ്യമാണ്. ഇക്കാലത്തിനിടയില്‍ ആ കമ്ബനി നിരവധി കാര്യങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.