മകളുടെ വിവാഹത്തിന് 40 പേരുടെ കല്യാണം നടത്തിക്കൊടുത്ത് പ്രവാസി വ്യവസായി ഷാജി അരിപ്ര. സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി വ്യത്യസ്ത മത വിഭാഗത്തില്‍ പെട്ട 20 വധൂവരന്മാര്‍ ഒരേ വേദിയില്‍ വിവാഹിതരായി. വധുവിന് 10 പവൻ സ്വര്‍ണ്ണാഭരണവും വസ്ത്രവും വരന് മഹറായി നല്‍കാനുള്ള സ്വര്‍ണ്ണാഭരണവും ഷാജി അരിപ്ര സമ്മാനിച്ചു. മകള്‍ നിയ ഫാത്തിമയുടെ വിവാഹത്തിനോടനുബന്ധിച്ചായിരുന്നു പ്രവാസിയിയും ഷിഫാ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് സി.എം.ഡിയുമായ ഷാജി അരിപ്ര മലപ്പുറത്ത് 40 പേര്‍ക്ക് വിവാഹമൊരുക്കിയത്.
ജീവ കാരുണ്യ രംഗത്ത് സൗദി അറേബ്യയില്‍ ശ്രദ്ധേയനാണ് ഷാജി അരിപ്ര. മകളുടെ വിവാഹ ദിനം തന്നെ ഇതിനായി തെരഞ്ഞെടുക്കാൻ നേരത്തെ തീരുമാനിച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് ഓസ്‌ഫോജ്‌നയുമായി സഹകരിച്ചാണ് അര്‍ഹരായവരെ കണ്ടെത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിവര്‍ വിവാഹത്തിന് നേതൃത്വം നല്‍കി. ഹൈന്ദവ വിവാഹ ചടങ്ങുകള്‍ക്ക് മണികണ്ഠശർമ്മ കാര്‍മികത്വം വഹിച്ചു.
മതപണ്ഡിതരും പ്രാദേശിക എംഎല്‍എരും പ്രവാസി സംഘടനാ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. വധൂ വരന്മാര്‍ക്കുള്ള വസ്ത്രവും സ്വര്‍ണ്ണാഭരണവും ഷഫീക് കിനാത്തില്‍, സഹല്‍ കിനാത്തില്‍, മുബീന ഷാജി, നിയ സഹല്‍ എന്നിവര്‍ കൈമാറി. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത വിവാഹത്തിന്റെ ചിലവെല്ലാം ഇദ്ദേഹം തന്നെയാണ് വഹിച്ചത്.