അമേരിക്കയിലെ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍ യുവാവ് ബന്ദിയാക്കിയ യുവതിയെ സ്വാറ്റ് ഉദ്യോഗസ്ഥര്‍ മോചിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ വാര്‍ത്ത ചൊവ്വാഴ്ച വൈകിട്ട് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പിഡി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. മുറിയിലുണ്ടായിരുന്ന സ്ത്രീ സുരക്ഷിതയാണെന്നും ഉദ്യോഗസ്ഥര്‍ക്കൊപ്പമാണെന്നും ട്വീറ്റില്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെ 9.15 ഓടെയാണ് ഹോട്ടലിലും കാസിനോയിലും ഒരു സ്ത്രീ അതിക്രമത്തിന് ഇരയായതായി വിവരം ലഭിച്ചതെന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. യുവാവും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പുരുഷന്‍ സ്ത്രീയെ ബലപ്രയോഗത്തിലൂടെ മുറിയിലേക്ക് വലിച്ചിഴച്ചുവെന്നും ഹോട്ടല്‍ സെക്യൂരിറ്റി പറഞ്ഞു. ഹോട്ടലിലെ 21-ാം നിലയിലാണ് സംഭവം.
അക്രമാസക്തനായ യുവാവ് മുറിയില്‍ ടിവിയും കുഷ്യനും താഴേക്ക് വലിച്ചെറിയുകയും ചെയ്തു. ബഹളം കേട്ട് മറ്റു റൂമുകളിലുള്ളവര്‍ ഓടിയെത്തിയെങ്കിലും ഇയാളുടെ കയ്യില്‍ തോക്കുണ്ടെന്ന് അറിഞ്ഞതോടെ പിന്‍മാറി. സ്ത്രീയും പുരുഷനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് ബ്യൂറോ കമാൻഡര്‍ സ്റ്റീഫൻ കോണല്‍ പറഞ്ഞു. ഒരു മണിക്കൂറോളം നാടകീയ രംഗങ്ങളാണ് ഹോട്ടലില്‍ അരങ്ങേറിയത്. പാലസ് ടവറിലെ മുറിയില്‍ നിന്ന് ഒരു മണിക്കൂറോളം തകര്‍ന്ന ഗ്ലാസുകളും ഫര്‍ണിച്ചറുകളും താഴേക്ക് പതിക്കുന്നത് കാണാമായിരുന്നു. ഫര്‍ണിച്ചറുകളെല്ലാം താഴേക്ക് എറിഞ്ഞതുകൊണ്ട് മുറി ഏറെക്കുറെ ശൂന്യമായതായി കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ എഴുത്തുകാരൻ ജോണ്‍ മാര്‍ഷല്‍ പറഞ്ഞു.