കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനീയറിങ് കോളേജിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയമെന്ന് സീറോ മലബാര്‍ സിനഡ്. ക്രൈസ്തവന്‍റെ ക്ഷമയെ ദൗര്‍ബല്യമായി കരുതി ഈ ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് സിനഡ് വ്യക്തമാക്കി. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വര്‍ഗീയ കൂട്ടുകെട്ടുകളെ ശക്തമായി അപലപിക്കുന്നുവെന്നും സിനഡ് വ്യക്തമാക്കി. ക്രൈസ്തവ സ്നേഹവും ക്ഷമയും ആക്രമിക്കപ്പെടുവാനുള്ളതല്ല, അനുകരിക്കപ്പെടാനുള്ളതാണെന്നും സിനഡ് വിശദീകരിച്ചു. രണ്ടാം വര്‍ഷ ബിരു വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് അമല്‍ ജ്യോതി കോളേജ് വിവാദത്തിലായത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് കോളേജിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിന് സംരക്ഷണം നല്‍കാൻ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചു. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവര്‍ക്കാണ് സുരക്ഷ ഒരുക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തേക്ക് സുരക്ഷയൊരുക്കാനാണ് ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.