വിവാദങ്ങള്‍ക്കും, ചില ഡയലോഗുകള്‍ മാറ്റാനുള്ള പ്രഖ്യാപനത്തിനും ഇടയില്‍ ഓ റൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ആദ്യ വാരാന്ത്യത്തില്‍ ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍ 340 കോടി ഗ്രോസ് നേടി. ജൂണ്‍ 16 ന് റിലീസ് ചെയ്ത പ്രഭാസ് നായകനായ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത് എങ്കിലും മൂന്ന് ദിവസത്തില്‍ മികച്ച കളക്ഷനാണ് നേടിയത്.
സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്കെതിരെ ഉയരുന്ന ട്രോളുകള്‍ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ആദിപുരുഷ് ഡേ 3 ബോക്‌സ് ഓഫീസ് കളക്ഷൻ അതിന്റെ നിര്‍മ്മാതാക്കളായ ടി-സീരീസ് തിങ്കളാഴ്ച രാവിലെയാണ് പുറത്തുവിട്ടത്.
ഷാരൂഖ് ചിത്രം പഠാന് ശേഷം ആഗോള ബോക്സോഫീസില്‍ മൂന്ന് ദിവസത്തില്‍ 300 കോടി നേടുന്ന ഈ വര്‍ഷത്തെ ആദ്യത്തെ പടമാണ് ആദിപുരുഷ്. പഠാന്‍ ആദ്യ വാരാന്ത്യത്തില്‍ 313 കോടിയാണ് നേടിയത്. ആദിപുരുഷ് 340 കോടിയും. ചിത്രത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ വരുമ്ബോഴാണ് കണക്കുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടത്.
ആദിപുരുഷ് അതിന്‍റെ ആദ്യത്തെ ഞായറാഴ്ചയായ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബോക്സോഫീസില്‍ 64 കോടി നേടിയെന്നാണ് വിവരം. റിലീസായി മൂന്ന് ദിവസത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് മാത്രം 216 കോടി ആദിപുരുഷ് നേടിയിട്ടുണ്ട്. വാല്‍മീകിയുടെ രാമായണത്തെ അടിസ്ഥാനമാക്കിയാണ് ഓം റൗട്ട് ആദിപുരുഷ് തയ്യാറാക്കിയിരിക്കുന്നത്. പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി സിംഗ്, ദേവദത്ത നാഗ് എന്നിവരും ചിത്രത്തിലുണ്ട്. 500 കോടിയുടെ വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.