വന്ദേ ഭാരത് ട്രെയിനിന് പിന്നാലെ ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ സര്‍വീസുകള്‍ക്കായി കേരളത്തില്‍നിന്ന് 10 റൂട്ടുകള്‍ പരിഗണനയില്‍. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് അഞ്ച് വീതം റൂട്ടുകളാണ് പരിഗണിക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിനാണ് വന്ദേഭാരത്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഡോറുകള്‍, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങള്‍, ഓണ്‍ബോര്‍ഡ് ഇന്റര്‍നെറ്റ് തുടങ്ങിയവയാണ് വന്ദേ ഭാരതിന്റെ വിശേഷതകള്‍.കേരളത്തിലെ വന്ദേഭാരത് പ്രധാനമന്ത്രി ഏപ്രില്‍ 25നാണ് ഉദ്ഘാടനം ചെയ്തത്.
കേരളത്തില്‍ വലിയ സ്വീകാര്യതയാണ് വന്ദേഭാരതിന് ലഭിച്ചത്.സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് തന്നെ ടിക്കറ്റ് ഇനത്തില്‍ 2.7 കോടി രൂപ ലഭിച്ചിരുന്നു.അതിനാലാണ് കേരളത്തില്‍ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാൻ റെയില്‍വേ താല്‍പ്പര്യപ്പെടുന്നത്. വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി 200 കിലോ മീറ്ററാണ്.പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ള എല്ലാ സ്റ്റോപ്പുകളിലും വന്ദേ മെട്രോ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാകില്ല. മുമ്ബ് അവതരിപ്പിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്.
വന്ദേ ഭാരതിന് സമാനമായി, അത്യാധുനിക സൗകര്യങ്ങളോടെയാണ് വന്ദേ മെട്രോയും പുറത്തിറക്കുക.പൂര്‍ണമായും ശീതികരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനില്‍ ഉണ്ടാവുക.130 കിലോ മീറ്ററായിരിക്കും വന്ദേ മെട്രോ ട്രെയിനിന് അനുവദിക്കുന്ന പരമാവധി വേഗം. ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് ചെന്നൈ ഇൻറഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് നവംബറില്‍ പുറത്തിറങ്ങും.ഇത് കേരളത്തിനാകും ലഭിക്കുക. 10 റൂട്ടുകളിൽ വന്ദേ ഭാരത് മെട്രോ സർവീസ് ആരംഭിച്ചാൽ സംസ്ഥാനത്ത് റെയിൽവേ വികസന വിപ്ലവത്തിനാണ് വഴിയൊരുങ്ങുക.